ആലപ്പുഴ: ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ് അനിശ്ചിത കാലത്തേക്ക് പുറത്താക്കി. ആലപ്പുഴ ഡിസിസി മുന്‍ അധ്യക്ഷന്‍ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്ന് വാർത്താ സമ്മേളനം നടത്തി ലിജുവിനും പാർട്ടിയിലെ ഉന്നത നേതാവിനുമെതിരെ വിമർശനം നടത്തിയതിന്റെ പിന്നാലെയാണ് നടപടി. എം ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ച് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലെക്‌സ് വെച്ചത് ഇല്ലിക്കല്‍ കുഞ്ഞുമോന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഓട്ടോ ഡ്രൈവര്‍ ആലപ്പുഴ സൗത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കെപിസിസി കുഞ്ഞുമോനെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കുഞ്ഞുമോൻ വാർത്ത സമ്മേളനം വിളിച്ച് പാർട്ടി നടപടിയെ പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തിലാണ് കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.
അരൂരിൽ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്താൻ ഡിസിസി പ്രസിഡന്റായിരുന്ന ലിജു ശ്രമിച്ചെന്നായിരുന്നു ഇല്ലിക്കൽ കുഞ്ഞുമോന്റെ ആരോപണം. ഷാനിമോളെ തോൽപ്പിക്കാനായി ലിജു ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യയോഗം കൂടി. തോറ്റപ്പോൾ രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.