ചെന്നൈ: മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്‌സര റെഡ്ഡി രാജിവച്ചു. കോൺഗ്രസിന് മേലുള്ള നെഹ്‌റു കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്‌സരയുടെ രാജി. രാജിക്കത്ത് നൽകിയതായി അപ്‌സര ട്വിറ്ററിലൂടെ അറിയിച്ചു.
കോൺഗ്രസിന്റെ ആദ്യ ട്രാൻസ്‌ജെൻഡർ ജനറൽ സെക്രട്ടറിയായിരുന്നു തമിഴ്‌നാട് സ്വദേശിയായ അപ്‌സര. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റേത് മോശം പ്രകടനമാണെന്നും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തമിഴ് ജനതയിൽ നിന്ന് ഏറെ അകലെയാണെന്നും അപ്‌സര കുറ്റപ്പെടുത്തി.
കോൺഗ്രസ് വിട്ട അപ്‌സര എഐഡിഎംകെയിൽ ചേരുകയും ചെയ്തു. തമിഴ്‌നാട്ടിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്‌സര അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.