പ്രതിപക്ഷ ഐക്യത്തിന് കൂടുതൽ കരുത്തു പകരാൻ ഒഴിവു വരുന്ന രാജ്യസഭ ഉപാധ്യക്ഷ പദവി കോണ്‍ഗ്രസ് ബിജു ജനതാദളിന് വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ബിജു ജനതാദളിനോ തൃണമൂൽ കോണ്‍ഗ്രസിനോ ഈ സ്ഥാനം നൽകി പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു നിർത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമം. ബിജു ജനതാദളിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായി സംസാരിക്കുകയും തത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഡല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബിജെപിയോട് അടുത്തു നിൽക്കുന്ന പാർട്ടി എന്ന നിലയിലാണ് ബിജു ജനതാദൾ ഇപ്പോൾ പാർലമെന്റിൽ പ്രവർത്തിച്ചു വരുന്നത്. സഭയില്‍ ബിജെപിക്കെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ പലപ്പോഴും ബിജു ജനതാദള്‍ വിട്ടു നില്‍ക്കാറാണ് പതിവ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേറിയ സാഹചര്യത്തില്‍, കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നവീന്‍ പട്നായിക്കിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. എന്നാല്‍ ഒഡീഷയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മുറുക്കുന്ന സാഹചര്യത്തില്‍ അവരെ ബി.ജെ.പി വിരുദ്ധരുടെ ഐക്യത്തിന്റെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിലും ഒഡീഷയിലെ 21 സീറ്റുകളില്‍ 20 എണ്ണവും നേടാന്‍ നവീന്‍ പട്നായിക്കിന് കഴിഞ്ഞു. 147 അംഗങ്ങളുള്ള ഒഡീഷാ നിയമസഭയില്‍ 117 അംഗങ്ങള്‍ ബിജെഡിക്കുണ്ട്.2019-ലെ പൊതുതിരഞ്ഞെടിപ്പില് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഏകോപിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ബിജു ജനതാദളിനെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്. .