തിരുവനന്തപുരം : യുവത്വത്തെ അവഗണിച്ച് പതിവായി പദവികളില്‍ തുടരുന്നവരെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കിയാല്‍ ഇതിനെതിരെ വിപ്പ് ലംഘിച്ചും വോട്ടു ചെയ്ത് പാര്‍ട്ടിക്ക് ശക്തമായ താക്കീത് നല്‍കാന്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ഒരുങ്ങുന്നതായി സൂചന.
രാജ്യസഭാ സീറ്റിനായി പിജെ കുര്യന്‍, പി പി തങ്കച്ചന്‍, പിസി ചാക്കോ, എം എം ഹസന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കരുക്കള്‍ നീക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാര്‍ പദവികള്‍ അടിച്ചുമാറ്റുന്നതിനെതിരെ യുവനിര രംഗത്തെത്തിയത്.
ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് നേതാക്കള്‍ സീറ്റ് തരപ്പെടുത്തിയാലും ഇവരെ വിജയിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലേയ്ക്ക് മാറുകയാണ് യുവ എംഎല്‍എമാര്‍.
6 യു ഡി എഫ് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയോ തിരിച്ചു വോട്ടു ചെയ്യുകയോ ചെയ്‌താല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പരാജയപ്പെടും.
യുവനിരയെയും പുതുമുഖങ്ങളെയും അവഗണിച്ചാല്‍ ഹൈക്കമാണ്ടിനു ചുട്ട മറുപടി നല്‍കാന്‍ തന്നെയാണ് ഇവരുടെ നീക്കം.
യുവനിരയില്‍ നിന്നൊരാളെ രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസില്‍ ശക്തമാണ്. സിപിഎം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യസഭയിലെയ്ക്ക് കൂടുതലും പരിഗണിച്ചിരുന്നത് ചെറുപ്പക്കാരെ ആയിരുന്നു.
ഈ മാതൃക സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ ആദ്യം നറുക്ക് വീഴുക യുവനിരയില്‍ ശക്തനായിരുന്നിട്ടും ഇതുവരെ സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. മാത്യു എം കുഴല്‍നാടന് ആയിരിക്കും.
ഡല്‍ഹിയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്നതും മികച്ച അഭിഭാഷകനും വാഗ്മിയുമെന്നതും രാഹുല്‍ ബ്രിഗേഡില്‍ അംഗമായിരുന്ന മാത്യുവിന് ഗുണകരമായേക്കും. കോണ്‍ഗ്രസിന്‍റെ പുതിയ സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനും ഇദ്ദേഹമാണ്.
ടി സിദ്ധിഖ്, എം ലിജു, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ്, പി സി വിഷ്ണുനാഥ് എന്നീ പേരുകളും യുവ നിരയില്‍ നിന്നും രാജ്യസഭാ സീറ്റിനായി മുന്നോട്ടു വയ്ക്കുന്നു.
അതേസമയം മുതിര്‍ന്ന നേതാക്കളെ തന്നെ പരിഗണിക്കണമെന്ന് നേതൃത്വം നിര്‍ബന്ധം പിടിച്ചാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹന്നാന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരൊക്കെ പരിഗണനാ ലിസ്റ്റില്‍ കടന്നുകൂടിയേക്കാം.
എന്തായാലും സംഭവം വിവാദമായ സാഹചര്യത്തില്‍ ഇനി പി ജെ കുര്യന്‍ - ചാക്കോ - ഹസന്‍ എന്നിവരെയൊക്കെ പരിഗണിക്കാനും സാധ്യത വിരളമാണ്. അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം.