തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടകളിലൊന്നായ തൃശൂര്‍ മണ്ഡലം 2016ലാണ് ഇടത്തേക്ക് ചെരിഞ്ഞത്. സിപിഐയുടെ യുവനേതാവായിരുന്ന വിഎസ് സുനില്‍കുമാറാണ് മണ്ഡലം പിടിച്ചെടുത്തത്. ഇക്കുറി ഏതുവിധേനയും തൃശൂര്‍ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
ഇതിനായി കഴിഞ്ഞ തവണ മത്സരിച്ച പത്മജാ വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റ്, മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ പല്ലന്‍ എന്നിവരിലാരെയെങ്കിലും രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സുനില്‍ കുമാറാണ് എതിരാളിയെങ്കില്‍ പോലും വിജയിച്ചു കയറാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
1982 മുതല്‍ 2011 വരെ തേറമ്പില്‍ രാമകൃഷ്ണനാണ് തൃശൂരിനെ പ്രതിനിധീകരിച്ചിരുന്നത്. ജനപ്രിയത തന്നെയായിരുന്നു തേറമ്പിലിന്റെ കൈമുതല്‍. കഴിഞ്ഞ തവണ തേറമ്പിലിന് പകരം പത്മജ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു.
മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി വലിയ ഗ്രൂപ്പുപോരാണ് കഴിഞ്ഞ തവണയുണ്ടായാത്. ഇതാണ് വിഎസ് സുനില്‍കുമാറിനെ തുണച്ചത്. പത്മജയെ 6987 വോട്ടുകള്‍ക്കാണ് സുനില്‍കുമാര്‍ തോല്‍പ്പിച്ചത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനില്‍ മികച്ച പ്രകടം നടത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ കോര്‍പറേഷന്‍ ഭരണം നഷ്ടമായെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ യുഡിഎഫിന് കഴിഞ്ഞു. ഒറ്റക്കെട്ടായാണ് ഡിസിസി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരിട്ട് സാധ്യത പഠനം നടത്തി.
ചിട്ടയായ പ്രവര്‍ത്തനവും ചുമതലകളേല്‍പ്പിക്കലും കൃത്യമായി നടന്നു. ടിഎന്‍ പ്രതാപന്‍ എംപി മുന്നില്‍ തന്നെ നിന്നു. ഈ തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കൈവിട്ട തൃശ്ശൂര്‍ നിയോജക മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. അണികളും ഇതു തന്നെയാണ് പറയുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്മജാ വേണുഗോപാലിന്റെ പേര് തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ മുമ്പിലുള്ളത്. ഐ ഗ്രൂപ്പിനാണ് ഈ സീറ്റ്. സാമുദായിക പരിഗണനയിലും പത്മജ തന്നെയാണ് മുമ്പില്‍.
ഡിസിസി അദ്ധ്യക്ഷന്‍ എംപി വിന്‍സെന്റിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. അതിരൂപതക്ക് സമ്മതനാണ് എന്നത് കൂടിയാണ് വിന്‍സന്റിനെ പരിഗണിക്കാനുള്ള കാരണം. മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ പല്ലന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.