തൊടുപുഴ : പി.എസ്.സി. യെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജ് നടപ്പാക്കി വരികയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലും സര്‍ക്കാരിന്റെ അഴിമതിക്കും എതിരെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുക, പിണറായി വിജയന്‍ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. എം.എല്‍.എ. മാരും എം.പി. മാരും നടത്തിയ 'സ്പീക്ക് അപ് കേരള' സത്യാഗ്രഹ സമരത്തോടനുബന്ധിച്ച് തൊടുപുഴയില്‍ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറികൂടിയായ ഐ.ടി. സെക്രട്ടറിയുടെ പങ്ക് അറിയേണ്ടതുണ്ട്. 25 മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ല. ഡിപ്ലോമാറ്റിക് സോഴ്‌സ് സ്വര്‍ണ്ണക്കടത്തിനുപയോഗിച്ചിരിക്കുന്നു. കണ്‍സള്‍ട്ടന്‍സി രാജിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നു. 40 തസ്തികകള്‍ അനധികൃതമായി ഉണ്ടാക്കി.
പത്താം ക്ലാസ്സ് പാസ്സാകാത്തവര്‍ക്കും ഒന്നര ലക്ഷം രൂപ ശമ്പളം. പി.എസ്.സി. യെ നോക്കുകുത്തിയാക്കി കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം. കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ തസ്തികകള്‍ സൃഷ്ടിച്ച് വന്‍തുക ശമ്പളമായി നല്‍കുന്നു. അഴിമതിയുടെ കേന്ദ്രമായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഓരോ ആരോപണവും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനു തുടരാന്‍ അര്‍ഹതയില്ല. ഇതു ജനങ്ങളുടെ ഡിമാന്റാണ്. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് പാളിച്ച സംഭവിച്ചിരിക്കുന്നു. നിയന്ത്രണം വിട്ടു പോകുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലെന്നും ജോസഫ് പറഞ്ഞു.