ഡാളസ്: പരിശുദ്ധവും ഭക്തി നിർഭരവുമായ ദൈവീക ആരാധന ഉയരേണ്ട ഹൃദയാന്തർഭാഗമാകുന്ന യാഗപീഠം, പകയുടേയും വിദ്വേഷത്തിന്‍റേയും സ്വാർഥതയുടേയും വിഷ വിത്തുകൾ മുളപ്പിച്ചു തകർന്നു കിടക്കുന്ന അവസ്ഥയിൽ ആണെന്നും അവിടെ നിന്നും ഉയരുന്ന പ്രാർഥന ദൈവത്തിന് സ്വീകാര്യമല്ലെന്നും പ്രശസ്ത കൺവൻഷൻ പ്രാസംഗീകനും സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇടവക വികാരിയുമായ റവ. വില്യം അബ്രഹാം അഭിപ്രായപ്പെട്ടു. ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ചിൽ നവംബർ 1 മുതൽ ആരംഭിച്ച ത്രിദിന വാർഷിക കൺവൻഷന്‍റെ പ്രഥമ യോഗത്തിൽ "എന്‍റെ ജനമേ മടങ്ങി വരിക' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യഹൂദ രാജാവായ യേശീയാവിന്‍റെ വാഴ്ചയിൽ ദേശത്ത് തകർന്നു കിടന്നിരുന്ന യാഗപീഠങ്ങൾ പുതുക്കി പണിത് മോശയുടെ തിരുവെഴുത്ത് കണ്ടെത്തി, അതു ദേവാലയങ്ങളിൽ വായിച്ചു. ജനങ്ങളെ ദൈവത്തിങ്കലേക്ക് മടക്കി കൊണ്ടുവന്നതുപോലെ, സഭകളിൽ, ഇടവകകളിൽ, കുടുംബങ്ങളിൽ, വ്യക്തി ജീവിതങ്ങളിൽ തകർന്നു കിടക്കുന്ന യാഗപീഠങ്ങൾ പുതുക്കി പണിത് ദൈവത്തിങ്കലേക്ക് തിരിച്ചു വരേണ്ടതു ആവശ്യമാണെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
നവംബർ ഒന്നിന് പ്രഥമദിന കൺവൻഷൻ ഇടവക മിഷൻ ഗായക സംഘത്തിന്‍റെ ഗാനാലാപനത്തോടെ ആരംഭിച്ചു. എം.എം. വർഗീസ് മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി. കോശി ഏബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) സ്വാഗതം പറഞ്ഞു. റവ. മാത്യൂസ് മാത്യുസ് സമീപ ഇടവകകളിൽ നിന്നുള്ള നിരവധി പേർ കൺവൻഷനിൽ വന്ന് സംബന്ധിച്ചു. മിഷൻ സെക്രട്ടറി, റോബി ചേലങ്കരി, ഉമ്മൻ ജോൺ എന്നിവർ കൺവൻഷനു നേതൃത്വം നൽകി.