തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച അബ്ദുള്‍ അസീസിന്റെ മൃതദേഹം കര്‍ശന വ്യവ്യസ്ഥകള്‍ പാലിച്ചായിരിക്കും സംസ്കരിക്കുകയെന്ന് ആരോഗ്യ വകുപ്പ്. കൊറോണ പ്രൊട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുന്‍പ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന വാഹനത്തിലെ ഡ്രൈവറുമടക്കം എല്ലാവരും 14 ദിവസത്തെ നിരീക്ഷത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മതപരമായ ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാകും മൃതദേഹം വിട്ട് നല്‍കുക. 10 അടി താഴ്ചയുള്ള കുഴിയിലായിരിക്കും മൃതദേഹം അടക്കം ചെയ്യുക. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകള്‍ നടത്താനും അനുമതിയുള്ളുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.