ഇതുവരെ 50 രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ചൈനയിൽമാത്രം മരണം 2500 കടന്നു. 75000 ത്തിലധികം പേർ വൈറസ് ബാധിതർ.
ജപ്പാനിൽ നടക്കാൻപോകുന്ന ഒളിമ്പിക്സിനും ഭീഷണിയായി കൊറോണവൈറസ് മാറിയിരിക്കുന്നു. ഒളിമ്പിക്സിന് ഇനി കേവലം 152 ദിവസമാണ് ബാക്കിയുള്ളത്.
ചൈന കഴിഞ്ഞാൽ ഏറ്റവുമധികം വൈറസ് ബാധിതരുള്ളത് (695) ജപ്പാനിലാണ്. അവരധികവും ഡയമണ്ട് പ്രിൻസസ് ക്രൂസിലെ യാത്രക്കാരാണ്. ഈ കപ്പൽ നിലകൊള്ളുന്നത് ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കാൻ പോകുന്ന മുഖ്യവേദിയായ യോക്കോഹാമ ബേസ്ബാൾ സ്റ്റേഡിയത്തിന്റെ വെറും 3 കിലോമീറ്റർ ദൂരത്തിലാണ്.
24 ജൂലൈ മുതൽ 9 ആഗസ്റ്റ് വരെ നടക്കാൻ പോകുന്ന ഒളിമ്പിക്സ് മത്സരങ്ങൾക്കായി 25 ബില്യൺ ഡോളറാണ് ജപ്പാൻ ചെലവിടുന്നത്. ഒളിമ്പിക്‌സ് ക്യാൻസൽ ചെയ്യപ്പെട്ടാൽ അത് ജപ്പാന്റെ സമ്പദ്ഘടനയെത്തന്നെ പിടിച്ചുലയ്ക്കാൻ പോന്നതാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട ഭാരവാഹികളുമായി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷീ നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്തിനെതിരെ ദിനരാത്രം ഉണർന്നു പ്രവർത്തിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുകയുണ്ടായി. ഇത്തരമൊരു മീറ്റിങ്ങുതന്നെ വളരെ അപൂർവ്വമായാണ് നടത്തുന്നത്. കൊറോണ വൈറസ് ചൈനയുടെ ഉറക്കവും കെടുത്തിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.
ചൈനീസ് തലസ്ഥാനമായ ബീജിംഗിലും ജനം ഭീതിയിലാണ്. തെരുവുകൾ ഒട്ടുമുക്കാലും വിജനം ( ചിത്രം കാണുക)
ദക്ഷിണകൊറിയയിൽ 6 പേർ ഇതുവരെ മരണപ്പെടുകയും 500 ൽ അധികം പേർ വൈറസ് ബാധിതരു മാണ്. ഇറാനിൽ 8 പേർ മരണപ്പെടുകയും 35 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ചൈനയിൽ കൊറോണ വൈറസ് ഭീതിമൂലം 21 വലിയ കമ്പനികൾ അടച്ചുപൂട്ടുകയും അവരുടെ 27000 ജീവനക്കാർക്ക് അവധിനൽകുകയും ചെയ്തിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് കാർ കമ്പനി ഫെബ്രുവരി 7 മുതൽ അടച്ചിട്ടിരിക്കുന്നു. അവരുടെ 25000 ജീവനക്കാർക്കും അവധിനൽകപ്പെട്ടു. ഒരു വർഷം 1.40 കോടി കാറുകളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.