2012ലെ ഒളിംപിക്‌സ് വേദി . ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് . 9 ദിവസം കൊണ്ട് ലണ്ടന്‍ ഉയര്‍ത്തിയ അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി !
9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയർന്നത്. 2012ൽ ഒളിംപ്ക്സിനു വേദിയായ ന്യൂഹാം എക്സൽ സ്റ്റേഡിയമാണ് കൊറോണ വൈറസ് പ്രതിരോധ ആശുപത്രിയാക്കി മാറ്റിയത്. ലക്ഷക്കണക്കിനു കായിക താരങ്ങളുടെ ആരവങ്ങൾ ഉയർന്ന സ്റ്റേഡിയം ഇപ്പോൾ അതിജീവനത്തിനുള്ള തീവ്രപ്രയത്നങ്ങളുടെ വേദിയായി.
ലണ്ടൻ എക്സൽ സെന്റർ ആശുപത്രിയാക്കാൻ യുകെയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തകരും ബ്രിട്ടിഷ് സൈന്യവും കൈകോർത്ത് പ്രവർത്തിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയെന്ന ബഹുമതിയാണ് ഇതിനു ലഭിക്കുകയെന്നു 2012 ലെ ഒളിംപിക്സിനും ഇപ്പോൾ ആശുപത്രി നിർമാണത്തിനും സാക്ഷ്യം വഹിച്ച ന്യൂഹാം കോർപറേഷൻ മുൻ സിവിക് അംബാസഡർ ഡോ. ഓമന ഗംഗാധരൻ പറഞ്ഞു. ഡോ. ഓമന ഇപ്പോൾ കോർപറേഷൻ കൗൺസിലറാണ്.
100 ഏക്കർ വരുന്ന സ്റ്റേഡിയം കോംപ്ലക്സിൽ ഒളിംപിക്സിലെ ബോക്സിങ്, ടേബിൾ ടെന്നിസ്, ജൂഡോ തുടങ്ങിയ 7 മത്സരങ്ങളാണു നടന്നത്. കൊറോണ വൈറസ് മൂലം അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ. ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസിനെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. യുകെയിൽ ഇതുവരെ 34,192 പേരെയാണു രോഗം ബാധിച്ചത്. 2,926 പേർ മരിച്ചു. ദിവസം കഴിയുന്തോറും എണ്ണം കൂടുകയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയാണ് കണക്കുകൾ പുറത്തുവിട്ടത്.
താൽക്കാലിക ആശുപത്രിയിൽ നിലവിൽ 500 കിടക്കകളാണുള്ളത്. കൂടുതൽ കിടക്കകളും സൗകര്യങ്ങളും വരും ദിവസങ്ങളിൽ സജ്ജീകരിക്കും. പൂർണ ശേഷിയിൽ ആശുപത്രിയുടെ പ്രവർത്തനം തുടരാൻ 16,000 തൊഴിലാളികൾ വരെ ആവശ്യമാണെന്നാണു കണക്ക്.