മുംബൈ: ഏഷ്യൻ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പ്രത്യേക മനുഷ്യ പ്രോട്ടീന്റെ, അപര്യാപ്തതയാണ് യൂറോപ്പിലും അമേരിക്കയിലും കൊറോണ വൈറസ് വ്യാപാനം കൂടാൻ കാരണമെന്ന് പഠന റിപ്പോർട്ട്.
പശ്ചിമ ബംഗാള്‍ കല്യാണിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഏഷ്യയിൽ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാകുന്നതിന് ജൈവശാസ്ത്രപരമായ കാരണം കണ്ടെത്തിയത്. Infection, Genetics and Evolution എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മനുഷ്യ ശരീരത്തിലെ ന്യൂട്രോഫിൽ എലാസ്റ്റേസ് എന്ന ഉയർന്ന പ്രോട്ടീനിന്റെ അളവാണ് വൈറസിനെ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതെന്ന് ടീം വിശദീകരിച്ചു. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ഇത് വേഗത്തിൽ വ്യാപിക്കാനും കാരണമാകും.
ഈ പ്രോട്ടീൻ ആൽഫ -1 ആന്റിട്രിപ്സിൻ (എഎടി) എന്ന മറ്റൊരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. എഎടിയുടെ കുറവ് കോശങ്ങളിലെ ഉയർന്ന അളവിലുള്ള ന്യൂട്രോഫിൽ എലാസ്റ്റേസിന് കാരണമാകുന്നു. ഇത് വൈറസ് വേഗത്തിൽ വ്യാപിക്കാൻ സഹായിക്കും. ഈ കുറവ് യൂറോപ്പിലും അമേരിക്കയിലുമുള്ള ആളുകളിൽ ഏഷ്യക്കാരേക്കാൾ വളരെ കൂടുതലാണ്.
രൂപ മാറ്റം സംഭവിച്ച D614G വൈറസിന്റെ വ്യാപനം വിവിധ പ്രദേശങ്ങളിൽ ഒരേപോലെയല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് നിധാൻ ബിശ്വാസ്, പാർത്ഥ മജുംദർ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം നിരീക്ഷിച്ചത് . രൂപമാറ്റം സംഭവിച്ച വൈറസ് കിഴക്കൻ ഏഷ്യയിൽ എത്താൻ അഞ്ചര മാസമെടുത്തു. എന്നാൽ യൂറോപ്പിൽ 2.15 മാസവും വടക്കേ അമേരിക്കയിൽ 2.83 മാസവും മാത്രമേ എടുത്തിട്ടുള്ളൂ. അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യയിൽ ഈ വൈറസ് വ്യാപനത്തിന് കൂടുതൽ സമയമെടുത്തു.
കൊറോണ വൈറസ് വ്യാപനം ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെടുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച പല വ്യാജ പ്രചരണങ്ങളും പുറത്തു വന്നിരുന്നു. ഏഷ്യയിലെ ഉയർന്ന താപനില കൊറോണ വൈറസിന്റെ വ്യാപനത്തിന് അനുയോജ്യമല്ല എന്നതാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിൽ പ്രധാനപ്പെട്ടത്. ശാരീരികമോ സാമൂഹികമോ ആയതിനേക്കാൾ ജൈവശാസ്ത്രപരമായ കാരണമാണ് ഇതിന് പിന്നിലുള്ളതെന്ന് മജുംദർ പറഞ്ഞു.