കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരെ ക്വാറന്റീൻ ചെയ്യാതിരുന്നതു ഗുരുതര വീഴ്ചയെന്ന് പി.ടി.തോമസ് എംഎൽഎ. ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 2 പേർ ഉൾപ്പെട്ട ഈ സംഘത്തിലുണ്ടായിരുന്ന ഡോക്ടർമാരിൽ ചിലർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വരെ നടത്തിയെന്നും എംഎൽഎ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തയച്ചിട്ടുണ്ട്.
ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന പരാമർശങ്ങൾ പൊതുപ്രവർത്തകരിൽനിന്ന് ഉണ്ടാകുന്നതു നിരാശാജനകമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണു വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകർ സേവനമനുഷ്ഠിച്ചത്.
വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അക്കാലയളവിൽ ശസ്ത്രക്രിയ നടത്തിയിട്ടില്ല. എയർപോർട്ട് അതോറിറ്റിയുടെ നിർദേശപ്രകാരവും പ്രോട്ടോക്കോൾ അനുസരിച്ചുള്ള വ്യക്തിഗത സുരക്ഷാ ഉപാധികളോടെയുമാണ് ആരോഗ്യപ്രവർത്തകർ യാത്രക്കാരുടെ സ്ക്രീനിങ് നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.