ഷാങ്ഹായ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2800 ആയി ഉയർന്നു.
അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാൻ റോബട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതർ വിശദീകരിച്ചു.
മുപ്പതുകാരനായ രോഗി വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈന സന്ദർശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.