മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ കൊറോണ വൈറസ് ഇരുപതു കൊല്ലം വരെ ജീവിക്കുമെന്ന് പ്രഫ. ലി ലാന്‍ജുവാന്റെ നേതൃത്വത്തിലുള്ള പഠനം . സാർസ് കോവ്–2 നെ തടയാൻ പച്ച ഇറച്ചിയും മത്സ്യവും തൊടരുതെന്നും പഠനം പറയുന്നു.
വൈറസിന് തണുപ്പിനെ ഭയമില്ല. മൈനസ് നാല് ഡിഗ്രി സെൽഷ്യസിൽ ഏതാനും മാസങ്ങളും മൈനസ് ഇരുപത് ഡിഗ്രി സെല്‍ഷ്യസിൽ ഇരുപതു വര്‍ഷത്തോളവും കൊറോണ വൈറസിന് ജീവിക്കാനാകും.
ശീതികരിച്ച ഭക്ഷണം ധാരാളമുള്ള കടല്‍വിഭവങ്ങളുടെ ചന്തയിൽ വൈറസിനെ കണ്ടെത്തിയതിന്റെ കാരണം ഇതാണെന്നും രാജ്യങ്ങളിലൂടെ ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
കോറോണ വൈറസ് വ്യാപനം തടയാൻ മത്സ്യം ഉൾപ്പെടെയുള്ള, ഇറക്കുമതി ചെയ്യപ്പെടുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ പരിശോധന കർശനമാക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
ചൈനയിൽ വൈറസ് വ്യാപനം തടയാൻ പുതിയ ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അപകടസാധ്യത കൂടുതലുള്ള മാർക്കറ്റുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ മുഖാവരണം നിർബന്ധമായും ധരിക്കണമെന്ന് നിർദേശമുണ്ട്.
വുഹാനിൽനിന്നു യൂറോപ്പിെലത്തി, പിന്നീട് ചൈനയിലേക്കുതന്നെ മടങ്ങിവന്നതാകാം ബെയ്ജിങ്ങിൽ പ്രത്യക്ഷപ്പെട്ട വൈറസ് ബാധയെന്നു ഹോങ്കോങ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ധൻ ബെൻകൗലിങ് പറയുന്നു.
ആദ്യത്തെ കേസ് ഇതുവരെ തിരിച്ചറിയപ്പെടാത്തതിനാൽ ഇൗ രോഗബാധ എങ്ങിനെ പൊട്ടിപ്പുറപ്പെട്ടു എന്നു തിരിച്ചറിയാൻ ഏറെ വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾത്തന്നെ ഭക്ഷണ മൊത്തവിതരണക്കാരും ചെറുകിട കച്ചവടക്കാരും ഇറച്ചിയും കടൽവിഭവങ്ങളും ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങൾ ടെസ്റ്റ് ചെയ്യാൻ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഇറക്കുമതി ചെയ്ത മത്സ്യം മുറിക്കാന്‍ മാർക്കറ്റിൽ ഉപയോഗിക്കുന്ന ചോപ്പിങ് ബോർഡിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതായി ചൈനയുടെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കടൽവിഭവങ്ങൾ കഴിക്കുന്നതു മൂലമാണ് കോവിഡ് ബാധിക്കുന്നത് എന്നതിന് ഇതു വരെ തെളിവു ലഭിച്ചിട്ടില്ല.