ഡല്‍ഹി: 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കൊറോണ വൈറസ് അതിന്റെ വ്യാപനം പൂർത്തിയാക്കി കഴിഞ്ഞു. ഏഴ് വൻകരകളിലും നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ചു. അന്റാർട്ടിക്കയിൽ മാത്രമായിരുന്നു ഒരു കോവിഡ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്യാതിരുന്നത്. എന്നാൽ പുതിയ വാർത്തകൾ അനുസരിച്ച് അന്റാർട്ടിക്കയിൽ കോവിഡ് റിപ്പോർട്ട് ചെയ്തു.
അന്റാർട്ടിക്കയിലെ ചിലിയൻ മിലിട്ടറി ബേസിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് മിലിട്ടറി ബേസിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചിലിയൻ അധികൃതർ അറിയിച്ചു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസ് എത്താത്ത സ്ഥലമെന്നായിരുന്നു അന്റാർട്ടിക്ക ഇതുവരെ അറിയപ്പെട്ടിരുന്നത്.
ചിലി സൈന്യത്തിലെ 26 പേർക്കും പത്ത് ജീവനക്കാർക്കുമായിരുന്നു ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. പുതിയ വാർത്തകൾ അനുസരിച്ച് 58 പേർ കോവിഡ് പോസിറ്റാവാണെന്നാണ് അറിയുന്നത്. ചിലി സർക്കാരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്റാർട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, രോഗബാധിതരിൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
ഗവേഷകരും ശാസ്ത്രജ്ഞരും അടക്കം ഏകദേശം 4,400 പേരാണ് അന്റാർട്ടിക്കയിൽ കഴിയുന്നത്. വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് അന്റാർട്ടിക്കയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ രോഗ ബാധയുണ്ടായാൽ വലിയ അപകടങ്ങൾക്കും സാധ്യത കൂടുതലാണ്.
ഒരു ഭൂഖണ്ഡത്തിനും രോഗപ്രതിരോധശേഷിയില്ലെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുണ്ടായാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നായിരുന്നു നേരത്തേ ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്കയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കോവിഡിനെ കുറിച്ച് പറഞ്ഞത്.