ദുബായ് : കൊറോണയെന്ന മഹാമാരിയുടെ ലോകവ്യാപനത്തിനിടെ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും അധിക വില ഈടാക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ കുടുങ്ങി ലുലു ഗ്രൂപ്പിന്‍റെ ഉത്പന്നങ്ങളും.
പൊതുജനങ്ങളിൽ നിലവാരമുള്ള വസ്തുക്കളും മരുന്നുകളും മാത്രമാണ് എത്തുന്നതെന്ന് ഉറപ്പ് വരുത്താന്‍ ദുബായ് - അബുദാബി സർക്കാരുകൾ ആരംഭിച്ച തിരച്ചിലുകളിൽ 102 ഓളം കമ്പനികളുടെ ഹാൻഡ് സാനിറ്റൈസറുകൾ പരിശോധിച്ചതിൽ ആറ് കമ്പനികളുടെ സാനിറ്റൈസറുകള്‍ നിലവാരമില്ലാത്തത് എന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ ലുലു ഗ്രൂപ്പിന്‍റെ 2 ഇനം ലുലു ഹാന്‍ഡ് സാനിട്ടൈസറുകളും < LULU Hand Sanitizer - 500ml, 320104, LULU Hand Sanitizer - 250ML, 3200105 > ഉള്‍പ്പെടുന്നു.
ആന്റിമൈക്രോബയൽ ഉൽപന്നങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അംഗീകൃത സവിശേഷതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കപ്പെട്ട ആറ് തരം ഹാൻഡ് സാനിറ്റൈസറുകളാണ് ദുബായ് മുനിസിപ്പാലിറ്റി ബുധനാഴ്ച പിൻവലിച്ചത് . 102 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് 6 എണ്ണം വിലക്കിയത്.
ലുലുവിന്‍റെത് ഉള്‍പ്പെടെയുള്ള ആറ് സാമ്പിളുകൾ അംഗീകൃത സവിശേഷതകൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ തെളിയുകയായിരുന്നു.
ഇത് അപകടകരമായ തോതില്‍ വിഷാംശം ഉള്ളതും മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരവുമാണെന്നും, ഇവ നാഡീവ്യവസ്ഥയെ ബാധിക്കുകയും തലകറക്കം, തലവേദന, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം എന്നും പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഈ ബാച്ചുകൾ ഉടൻ തന്നെ പ്രാദേശിക മാർക്കറ്റിൽ നിന്നും പിൻവലിക്കുകയും ഇവയുടെ വില്‍പ്പന വിലക്കുകയും ചെയ്‌തു. ഗള്‍ഫിലെ പ്രധാന പത്രങ്ങളൊക്കെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിലക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഇവയാണ്
LULU Hand Sanitizer - 500ml, 320104
COSMO Hand Sanitizer - 65ml, 24286
ZIVA Hand Sanitizer – 250 ml, 03200050MF
FEAH Hand Sanitizer – 50ml, 24291
AMEYA Isopropyl Alcohol – 70ml
LULU Hand Sanitizer - 250ML, 3200105
അതേസമയം മാര്‍ക്കറ്റില്‍ വിലക്കപ്പെട്ട ലുലു ഉത്പന്നങ്ങള്‍ വാങ്ങിയവർ ഇവ ലുലു ഹൈപ്പർ സൂപ്പർ മാർക്കറ്റുകളിൽ തിരികെ എത്തിച്ചാല്‍ പണം തിരികെ കൊടുക്കുന്നതാണെന്ന് ലുലുവിന്റെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നിട്ടുണ്ട് .