ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണാവൈറസ് പടരുന്നു. രാജ്യത്ത് ഏകദേശം എണ്‍പത്തോളം ആളുകള്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യമാണ് തുടരുന്നത് എന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കി. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. അതിനിടെ യുഎസിലും തയ്‍വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. 'പുതിയ കൊറോണാവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു.
കൊറോണാവൈറസ് പടര്‍ന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം.
അതേസമയം ചൈനയിൽ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയു കണക്കു കൂട്ടലുകൾ തെറ്റിച്ച്, അതിവേഗമാണ് ചൈനയിൽ കോറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി.
ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി. വൈറസ് വ്യാപനം തടയാൻ കർശ്ശന നടപടികളിലേക്ക് അധികൃതർ കടക്കുകയാണ്.
രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവിൽ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാൻ നഗരം എതാണ്ട് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.