ഡൽഹി: ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനു സംസ്ഥാനങ്ങൾക്ക് 15 ദിവസം കൂടി അധികസമയം അനുവദിച്ച് സുപ്രീംകോടതി. അന്യനാടുകളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍, എം.ആർ.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതിഥി തൊഴിലാളികളെ സ്വദേശത്തേക്കു എത്തിക്കുന്നതിനു ജൂൺ 3 വരെ റെയിൽവേ 4228 ശ്രമിക് ട്രെയിനുകൾ ഓടിച്ചതായും 57 ലക്ഷം പേരെ വീട്ടിലെത്തിച്ചതായും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 41 ലക്ഷം പേർ റോഡ് മാർഗം നാട്ടിലേക്കു പോയി.
ഇതുവരെ സ്വദേശത്തേക്കു ഏകദേശം ഒരു കോടിയോളം തൊഴിലാളികൾ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. ശ്രമിക് ട്രെയിനുകൾ ഏറ്റവും കൂടുതൽ സർവീസ് നടത്തിയത് ഉത്തർപ്രദേശിലേക്കു ബിഹാറിലേക്കുമാണ്. എത്ര തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും എത്ര ട്രെയിനുകൾ ആവശ്യമാണെന്നും സൂചിപ്പിക്കുന്ന പട്ടിക കേന്ദ്ര സർക്കാർ കൈവശമുണ്ട്. സംസ്ഥാനങ്ങളും പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് തുഷാർ മേത്ത പറഞ്ഞു.
എല്ലാ അതിഥിതൊഴിലാളികളെയും നാട്ടിൽ എത്തിക്കുന്നതിനു സംസ്ഥാനങ്ങൾക്കു 15 ദിവസത്തെ സമയം നൽകുമെന്നു സുപ്രീം കോടതി പറഞ്ഞു. നാട്ടിൽ എത്തുന്നവരുടെ ക്ഷേമം എങ്ങനെ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സർക്കാരുകൾ അറിയിക്കണം. എല്ലാ തൊഴിലാളികൾക്കും റജിസ്ട്രേഷൻ നിർബന്ധമാണെന്നും കോടതി പറഞ്ഞു.