ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 14,821 പേര്‍ക്ക്. കൂടാതെ 445 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെയുളളതില്‍ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,699 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4.25 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ 2.37 ലക്ഷം പേരുടെ അസുഖം ഭേദമായി.
നിലവില്‍ 1.74 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 1.32 ലക്ഷം കടന്നു. ഇന്നലെ 3,870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 60,147 പേരാണ് ചികിത്സയിലുളളത്.
തമിഴ്നാട്ടിൽ ഇന്നലെ മാത്രം 2,532 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,377 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം 1,493 പേർക്കാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. ഇതുവരെ 757 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. തലസ്ഥാനമായ ചെന്നൈയിൽ മാത്രം 41,172 രോഗികളാണുളളത്.
ഗുജറാത്തിൽ 580 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 27,317 ആയി. ഇതുവരെ 1,664 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ ഇന്നലെ 3,000 പേർക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 59,746 ആയി ഉയർന്നു. 2,175 പേർക്കാണ് ഡൽഹിയിൽ കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്.