ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 12,881 പേര്‍ക്ക്. ഇന്നലെ മാത്രം 334 പേര്‍ മരിക്കുകയും ചെയ്തതായി ദേശീയ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 12,237 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരില്‍ 1.94 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 1.60 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.
തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ മാത്രം തമിഴ്‌നാട്ടിൽ 2,174 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്.
24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 48 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി വർധിച്ചു. ആകെ രോഗികളിൽ 35,556 പേരും ചെന്നൈയിലാണ്. 21,990 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു
മഹാരാഷ്ട്രയിലും കൊവിഡ് രോഗികൾ വർധിക്കുകയാണ്. 1.16 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 3,307 പേർക്ക് രോഗം പിടിപെട്ടു. 114 പേർ മരിച്ചു. ആകെ മരണം 5,651 ആയി ഉയർന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേർ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുളളത്.