രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി മരിച്ചു. ഇതോടെ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത് 4,337 പേര്‍ക്കാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 64,425 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. നിലവില്‍ 83,004 പേരാണ് ചികിത്സയിലുളളത്. ആകെ കൊവിഡ് ബാധിച്ചത് 1,51,767 പേര്‍ക്കാണ്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താംസ്ഥാനത്തുളള ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ അതിരൂക്ഷം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണവ. ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമാണ്.
രാജ്യത്തെ കൊവിഡ് കേസുകളിൽ 80%വും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,091 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 54,758 ആയി. 127 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ച തമിഴ്‌നാട്ടില്‍ 17,728 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഡല്‍ഹിയില്‍ ഇതുവരെ 14,465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഗുജറാത്തില്‍ 888 പേരാണ് ഇതുവരെ കൊവിഡില്‍ മരിച്ചത്. 14,468 പേര്‍ക്ക് ഇവിടെ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
വരുന്ന രണ്ട് മാസം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന സൂചനകൾ. സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നിർദേശവും നൽകിയിരുന്നു. ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും കൂടുതൽ രോഗികൾക്കുളള കിടക്കകൾ തയ്യാറാക്കാനുമാണ് നിർദേശം.