കൊവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് ആളുകളില്‍ പ്രതികൂല ഫലങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കേണ്ടത് വളരെയധികം ഗൗരവത്തോടെ ചെയ്യേണ്ടതാണെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
കൊവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗത്തിന് അനുമതി നല്‍കാമെന്ന് യുഎസ് ഡ്രഗ് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
തെളിയിക്കപ്പെടാത്ത വാക്‌സിന്‍ ഉപയോഗിക്കുന്നത് ആളുകളില്‍ പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ തന്നെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഒരു വാക്‌സിന് അംഗീകാരം നല്‍കേണ്ടത് 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരിക്കണം, ഒരു വാക്‌സിന്‍ നേരത്തെ അംഗീകരിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയെ ഉള്ളുവെന്നും പിന്നീടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടുക്കുകയും ചെയ്യുമെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഈ വർഷം അവസാനിക്കുന്നതിന് മുൻപോ അല്ലെങ്കിൽ അതിലും വേഗത്തിലോ വാക്സിൻ എത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചാലുടൻ അടിയന്തിര അനുമതി നൽകുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി.
മുഴുവൻ ലൈസൻസിംഗ് പ്രക്രിയയും പൂർത്തിയാകുന്നതുവരെ കാത്തിരിക്കില്ലെന്നും ബ്രിട്ടൻ അറിയിച്ചു. പുതിയ നിയമ വ്യവസ്ഥ ഈ വർഷം ഒക്ടോബറിൽ തന്നെ ആരംഭിക്കും. വാക്സിൻ സുരക്ഷിത മാണെന്ന് തെളിയിക്കപ്പെട്ടാൽ മരുന്ന് നിർമാണ കമ്പനിക്ക് അടിയന്തിര അനുമതി നൽകാനുള്ള ഭേദഗതിയാണ് വരുത്തുന്നത്.
വാക്സിനുകൾ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ കേസെടുക്കുന്നതിൽ നിന്നും ഈ നിയമം സംരക്ഷിക്കും.