തൃശൂര്‍ :തിരൂരില്‍ ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത യുവതിയെയും കാമുകനെയും കുടുക്കിയത് ഓട്ടോയിലെ ലൈറ്റും സ്റ്റിക്കറും ചെരുപ്പുകളും . ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് വയോധികയെ ആക്രമിച്ച ഓട്ടോയില്‍ എത്തിയ അക്രമികള്‍.
വീട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു എഴുപതുകാരി സുശീല. തൃശൂര്‍ തിരൂരിലെ ബസ് സ്റ്റോപ്പില്‍ ഉച്ചകഴിഞ്ഞു വെയിലത്തു നില്‍ക്കുന്നതിനിടെയാണ് ആ ഓട്ടോറിക്ഷയുടെ വരവ്. പുറകിലിരുന്ന സ്ത്രീ തല പുറത്തിട്ട് ചോദിച്ചു. ‘‘ചേച്ചി വീട്ടിലേയ്ക്കല്ലേ? ഞങ്ങള്‍ ആ വഴിയ്ക്കാണ് വീട്ടിൽ വിടാം. ബസ് കാശു തന്നാല്‍ മതി’’. ബസ് വരാന്‍ ഇനിയും വൈകുമെന്നതിനാല്‍ സുശീല ഒട്ടും അമാന്തിച്ചില്ല.
ഓട്ടോയിലിരുന്ന സ്ത്രീ പുറത്തിറങ്ങി കയറാന്‍ പറഞ്ഞു. വിളിക്കുന്നത് സ്ത്രീയല്ലേയെന്നു കരുതി സംശയിക്കാതെ ഓട്ടോയിലിരുന്നു. വീട്ടിലേക്കു പോകേണ്ട വഴിയ്ക്കു പകരം പത്താഴക്കുണ്ട് ഡാമിലേക്കുള്ള വഴിയിലേക്കാണ് ഓട്ടോ തിരിഞ്ഞത്. തന്റെ ഈ വീട് ഈ വഴിയില്‍ അല്ലെന്നു പറഞ്ഞതോടെ മര്‍ദ്ദനമായി.
ഓട്ടോയുടെ ഉള്ളില്‍ ഇരുന്നതിനാലാകണം തലയ്ക്കേറ്റ അടിയുടെ ആഘാതം കുറവായിരുന്നു. എന്നിരുന്നാലും തല പൊട്ടി ചോരയൊലിച്ചു. ഡാമില്‍ തള്ളിയിടാനായിരുന്നു പദ്ധതി. ഇതിനിടെ, നിലവിളിയും പിടിവിലിയും തുടര്‍ന്നു. ആളുകള്‍ വരുന്നുണ്ടെന്നു സംശയിച്ചതോടെ സുശീലയെ വഴിയരികിലേക്കു തള്ളിയിട്ട് ഓട്ടോ സംഘം മുങ്ങി.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഉടനെ, ആശുപത്രിയിലേയ്ക്കു മാറ്റി. തലയില്‍ ഒന്‍പതു തുന്നിക്കെട്ടുണ്ടായിരുന്നു. ഓട്ടോയില്‍ ചുറ്റുന്ന യുവതി അപകടകാരിയാണെന്ന് ഇതിനോടകം നാട്ടിലെങ്ങും പാട്ടായി. പൊലീസ് അന്വേഷണം ഏറ്റെടുത്തു.
ഓട്ടോയുടെ നമ്പര്‍ ആണ് പൊലീസ് ആദ്യം തിരഞ്ഞത്. വണ്ടി നമ്പര്‍ ആരും കുറിച്ചെടുത്തിരുന്നില്ല. പിന്നെ സിസിടിവി കാമറകളില്‍ അഭയം തേടി. അത്താണിയിലെ ഒരു സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പര്‍ വ്യക്തമല്ല. പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു.
ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
സിസിടിവി കാമറയില്‍ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതാണ് വഴിത്തിരിവായത്.