മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ലക്നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ഹിന്ദുത്വ നീതിയാണ് നടപ്പിലാക്കിയതെന്ന് എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ്. കോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച സമരചത്വരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പളളി പൊളിച്ചത് മുൻകൂട്ടി ആസൂത്രിതമായിട്ടല്ലെന്നും കർസേവക്ക് നേതൃത്വം നൽകിയ എൽ.കെ അദ്വാനിയും ജോഷിയുമടക്കമുള്ളവർ ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിയുടെ പരാമർശം പരിഹാസ്യവും ആസൂത്രിതവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി.
കോടതി വ്യവഹാരങ്ങളും നിയമവും അനീതിയുടെ പക്ഷം ചേരുമ്പോൾ നീതി ലഭ്യമാക്കാനുള്ള ഏക വഴിയും ഇടവും ജനാധിപത്യ പോരാട്ടങ്ങളും തെരുവുകളും മാത്രമാണ്. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ കുറ്റകരമായ വിധിക്കെതിരെ ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ സംഗമം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, വൈസ് പ്രസിഡന്റ് ബാസിത് താനൂർ, ജില്ലാ സമിതിയംഗങ്ങളായ ഇംതിയാസ് മുണ്ടുമുഴി, അഷ്റഫ് കടുങ്ങൂത്ത്, അനസ് ടി. എന്നിവർ സമരചത്വരത്തിന് നേതൃത്വം നൽകി.