കണ്ണൂർ: കൊട്ടിയൂരിൽ പീഡനകേസിലെ ഒന്നാം പ്രതിയും വൈദികനുമായ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. കേസിൽ ഉൾപ്പെട്ട മറ്റ് 6 പ്രതികളെ വെറുതെവിട്ടു. പള്ളിയിലെ ജീവനക്കാരി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരെയാണ് വെറുതെ വിട്ടത്.
ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. തലശ്ശേരി പോക്സോ കോടതിയാണ് കോസ് പരിഗണിച്ചത്. ശിക്ഷ അൽപ സമയത്തിനുള്ളിൽ പ്രഖ്യാപിക്കും.
2016 ലാണ് കമ്പ്യൂട്ടർ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം പിതാവിനു മേൽ അടിച്ചേൽപ്പിച്ച് കേസ് ഒതുക്കിതീർക്കാനായിരുന്നു ആദ്യശ്രമം.
പിതാവാണ് ഉത്തരവാദി എന്ന് പൊലീസിലും ചൈൽഡ് ലൈനിലും പീഡനത്തിന് ഇരയായ പെൺകുട്ടിയും മൊഴി നൽകിയിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി ഫാദർ റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോൾ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്നു ഫാ. റോബിൻ വടക്കുഞ്ചേരി.