കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗത്തെ തിരിച്ചറിയാൻ പുതിയ മാർഗ്ഗങ്ങൾ തിരയുകയാണ് നാം ഓരോരുത്തരും. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾ.
ഏറ്റവും കൂടുതൽ പേരിലേക്ക് കോവിഡ് വ്യാപിപ്പിക്കുന്നതും ഇത്തരം രോഗികളായിരിക്കും. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താൻ വളരെയെളുപ്പം ഒരു വഴി തുറന്ന് തരുകയാണ് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ.
അൽഗോരിതം എന്ന് പേരിട്ടിരിക്കുന്ന ഇത് ഒരു ചുമ കേട്ടാൽ അത് ആരോഗ്യമുള്ള വ്യക്തിയുടെ ചുമയാണോ അതോ കോവിഡ് രോഗിയുടേതാണോ എന്ന് ഈ അൽഗോരിതം തിരിച്ചറിയും. ഇതിനായി 70, 000ലധികം പേരുടെ രണ്ട് ലക്ഷം ചുമ സാംപിളുകൾ ഗവേഷകർ ഈ അൽഗോരിതത്തിലേക്ക് കയറ്റിക്കഴിഞ്ഞു. പരീക്ഷണത്തിൽ 98.5 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാൻ അൽഗോരിതത്തിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഈ അൽഗോരിതം പൂർത്തിയായാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിയോടെ സൗജന്യ ഫോൺ ആപ്പായി ഇറക്കാനാണ് ഗവേഷകരുടെ പദ്ധതി. ആപ് ഡൗൺലോഡ് ചെയ്ത് ഇതിലേക്കു ചുമച്ചാൽ പരിശോധനയ്ക്ക് പോകണമോ എന്നും മറ്റുള്ളവരിൽനിന്ന് അകന്നു കഴിയണോ എന്നും ആപ് പറഞ്ഞു തരും.
ഇത് രോഗപരിശോധനയ്ക്ക് പകരമാകില്ലെങ്കിലും കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമായി ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ ഗവേഷകർ പറയുന്നു. നിർമിത ബുദ്ധി എപ്രകാരം കോവിഡ് പ്രതിരോധത്തിൽ ഉപയോഗപ്പെടുത്താനാകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അൽഗോരിതം.