ഹൈദരാബാദ്: ഹൈദരാബാദിൽ കോവിഡ് 19 ബാധിച്ച് ജൂവലറി ഉടമ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത നൂറോളം പേർ ആശങ്കയിൽ. ഹിമയത്‍ നഗർ പ്രദേശത്തെ ഒരു വൻകിട സ്വർണ വ്യാപാരിയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
വിപുലമായി സംഘടിപ്പിച്ച ഇയാളുടെ ജന്മദിനാഘോഷത്തിലേക്ക് നിരവധി ബിസ്നസ് പ്രമുഖരെ ക്ഷണിച്ചിരുന്നു. പാർട്ടിക്ക് ശേഷം രണ്ട് ദവസം കഴിഞ്ഞ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഇയാൾ മരിച്ചു.
ആഘോഷത്തിൽ പങ്കെടുത്ത മറ്റൊരു പ്രമുഖ ജൂവലറി ശ്രംഖലയുടെ ഉടമയും ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ ആതിഥേയനിൽ നിന്നാകാം ഇയാൾക്ക് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത് സംബന്ധിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ പാർട്ടിയിൽ പങ്കെടുത്ത മറ്റാളുകൾ പരിഭ്രാന്തരായി സ്വകാര്യ ലാബുകളിലെത്തി പരിശോധന നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് വ്യാപാരികളുടെയും സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.
ഹൈദരാബാദിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. മകന്റെ ജനനത്തിനുശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്ത ഒരു പോലീസ് കോൺസ്റ്റബിളിനും മധുരം സ്വീകരിച്ച 12 പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ മഹാമാരി അതിരൂക്ഷമായി (സൂപ്പർ സ്പ്രെഡ് ) വ്യാപിക്കുകയാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും കർശന നിർദേശം ഉണ്ടായിട്ടും ചില ആളുകൾ നിയമങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. ജന്മദിനാഘോഷങ്ങൾ, കുടുംബ സംഗമങ്ങൾ, വിദേശത്തേക്ക് മടങ്ങിയെത്തുന്നവരെ സ്വാഗതം ചെയ്യാൻ യുവാക്കളുടെ ഒത്തുചേരൽ തുടങ്ങി പല ആഘോഷങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി വർദ്ധിപ്പിപ്പിക്കുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ജി ശ്രീനിവാസ് റാവു പറഞ്ഞു.