നോയിഡ: ആശുപത്രിക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം കാത്ത് നിന്നിട്ടും കിടക്ക ലഭിക്കാതിരുന്നതിനെ തുടർന്ന് കോവിഡ് രോഗിയായ യുവതി വീണു മരിച്ചു. നോയിഡയിലെ സർക്കാർ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. എഞ്ചിനീയറായ ജഗ്രിതി ഗുപ്തയാണ് മരിച്ചത്. ജോലി ആവശ്യത്തിനായി ഗ്രേറ്റർ നോയിഡയിൽ താമസിക്കുകയായിരുന്നു ജഗ്രിതി.
ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്നാണ് ജഗ്രിതി ആശുപത്രിയിലേക്ക് പോയത്. ജഗ്രിതിയുടെ വീട്ടുടമയും ആശുപത്രിയിലേക്ക് എത്തിയിരുന്നു. കിടക്ക ഒഴിവില്ലെന്നും പാർക്കിങ് ഏരിയയിൽ കാത്തിരിക്കൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞതോടെ യുവതി കാറിനുള്ളിൽ കാത്തിരുന്നു.
യുവതിയുടെ നില വഷളാകുന്നത് കണ്ടതോടെ വീട്ടുടമ ആശുപത്രി അധികൃതരോട് കരഞ്ഞു പറഞ്ഞു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. തിരികെ കാറിലെത്തി നോക്കുമ്പോൾ യുവതി കുഴഞ്ഞ് വീണിരുന്നു.
തുടർന്ന് ഇദ്ദേഹം നഴ്സിനെ സമീപിച്ച് വിവരം അറിയിച്ചു. ആരോഗ്യപ്രവർത്തകരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതിക്ക് രണ്ട് മക്കളും ഭർത്താവും ഉണ്ട്.