ചെവിക്കും തലയ്ക്കുമുള്ളിൽ ഇരമ്പൽ അല്ലെങ്കിൽ മൂളൽ പോലൊരു ശബ്ദം കേൾക്കുന്ന രോഗാവസ്ഥയാണ് ടിന്നിറ്റസ്. ലോകജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ ടിന്നിറ്റസ് അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു.
പ്രായം കൂടുന്നതിനോട് അനുബന്ധിച്ചുള്ള കേൾവി നഷ്ടം, ചെവിക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള ക്ഷതം എന്നിവയെല്ലാം ടിന്നിറ്റസിലേക്ക് നയിക്കാറുണ്ട്. കോവിഡ്-19 ടിന്നിറ്റസ് ലക്ഷണങ്ങൾ മൂർച്ഛിപ്പിക്കുന്നതായി യുകെയിലെ ആംഗ്ലിയ റസ്കിൻ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കുമാണ് മഹാമാരിക്കാലത്ത് ടിന്നിറ്റസ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ബ്രിട്ടീഷ് ടിന്നിറ്റസ് അസോസിയേഷന്റെയും അമേരിക്കൻ ടിന്നിറ്റസ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഫ്രണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 48 രാജ്യങ്ങളിലെ 3103 ടിന്നിറ്റസ് രോഗികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്ത 40 ശതമാനം ടിന്നിറ്റസ് രോഗികളും കോവിഡ് 19 തങ്ങളുടെ പ്രശ്നം രൂക്ഷമാക്കിയതായി അഭിപ്രായപ്പെട്ടു. മുൻപ് ടിന്നിറ്റസ് ഉള്ളവരിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ഒരു ചെറിയ ശതമാനം പേർ തങ്ങൾക്ക് കോവിഡിനോട് അനുബന്ധിച്ചാണ് ടിന്നിറ്റസ് പ്രത്യക്ഷമായതെന്ന് അഭിപ്രായപ്പെട്ടു.