കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് യൂറോപ്പ് വീണ്ടും ദുരന്തമുഖത്ത്. പത്ത് ദിവസം കൊണ്ട് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. യൂറോപ്പിൽ വ്യാഴാഴ്ച മാത്രം രണ്ട് ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 12നാണ് യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ഇന്ത്യ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പ്രതിദിന കോവിഡ് ബാധിതരേക്കാൾ കൂടുതലാണ് യൂറോപ്പിലേത്. യൂറോപ്യൻ യൂണിയനിലെ പ്രബലശക്തികളായ ജർമ്മനിയും ഫ്രാൻസും ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടൻ, പോളണ്ട്, നെതർലാൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ലിത്വാനിയ രാജ്യങ്ങളും നേരത്തെ പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.
സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നാണ് ജർമ്മൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള രോഗപ്രതിരോധ നിയന്ത്രണ ഏജൻസിയായ റോബർട്ട് കൊച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ലോതർ വീലർ പറഞ്ഞു. ഇപ്പോഴും രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ നമുക്ക് മുന്നിൽ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11,287 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,92,049 കടന്നു.