ഡല്‍ഹി: രാജ്യത്ത് ഉത്സവ സീസണും ശൈത്യകാലവും എത്തുന്നതോടെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. രാജ്യം കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഏറെക്കുറെ മുക്തമായെന്ന വിലയിരുത്തലോടെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതും മുന്നോട്ടുവച്ചിരിക്കുന്നത്.
ഉത്സവ സീസണിലെ നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനം കൂടാൻ കാരണമായേക്കും. ആൾക്കൂട്ടങ്ങൾ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ടിൽ പറയുന്നു.
32 ശതമാനമാണ് രോഗവ്യാപനം ഇക്കാലയളവില്‍ വര്‍ധിച്ചതെന്നും സമിതി വിലയിരുത്തുന്നു. തണുപ്പ് 20 ഡിഗ്രിയില്‍ താഴെയായാല്‍ കോവിഡ് വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം ഏതാണ്ട് ഒരുമാസത്തോളം നീണ്ടു നില്‍ക്കുമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ടുകളെ തള്ളാതെയും കൊള്ളാതെയുമാണ് കേന്ദ്രം നിയോഗിച്ച വിദഗ്ദ്ധസംഘം പഠന റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. ശൈത്യം പിടിമുറുക്കാന്‍ തുടങ്ങിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം പിടിവിട്ടുമുന്നേറുകയാണ്.
ഫ്രാന്‍സ്, യുകെ, റഷ്യ, സ്‌പെയിന്‍, നെതര്‍ലൻഡ്സ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച തോതിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.