ഡൽഹി: ലോകത്ത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുകയാണ്. ലോകരാജ്യങ്ങളില്‍ അമേരിക്കയിലും ബ്രസിലീലുമാണ് രോഗികളുടെ എണ്ണം കൂടുതല്‍. മൂന്നാം സ്ഥാനത്തായിരുന്ന റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഞായറാഴ്ചയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണ് ഇന്ത്യ ഇപ്പോൾ. റഷ്യ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെറുവാണ് അഞ്ചാം സ്ഥാനത്ത്.
രോഗികളുടെ എണ്ണം റഷ്യയിൽ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ കോവിഡ് മരണം. റഷ്യയിൽ 10,161 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയിൽ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണക്കണക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ എട്ടാമതാണ്.
ഇന്ത്യയ്ക്ക് മുന്നിലുള്ള ബ്രസീലിൽ 15 ലക്ഷത്തിനും അമേരിക്കയിൽ 28 ലക്ഷത്തിനും മുകളിലാണ് കോവിഡ് കേസുകൾ. ഞായറാഴ്ച രാജ്യത്ത് റിക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 25,000 കേസുകൾ. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് സ്ഥിതി ഏറെ ഗുരുതരം. മഹാരാഷ്ട്രയിൽ ഇന്നലെ ഏഴായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.