Advertisment

കോവിഡ് വന്ന് പോകട്ടെ എന്നാണോ? മുഖത്തു നിന്ന് മാസ്‌ക് താഴത്തി വെയ്ക്കുന്നവർ ഇപ്പോഴും ഏറെ; ജാഗ്രത കൈവിട്ടാൽ എത്തിപ്പെടുന്നത് അപകടകരമായ സാഹചര്യത്തിലേക്ക് ; കോവിഡ് നിസാരനല്ലെന്ന് ഡോ. ടി. കെ. സുമ

New Update

ആലപ്പുഴ : കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിട്ടാൽ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെടാം. ചിലർ കോവിഡിനെതിരെയുള്ള ജാഗ്രത കൈവിടുന്നെന്ന ആശങ്കയുണ്ട്. മുഖത്തു നിന്ന് മാസ്‌ക് താഴത്തി വെയ്ക്കുന്നവർ ഇപ്പോഴും ഏറെയാണെന്നും കോവിഡ് നിസാരനല്ലെന്നും പറയുകയാണ് ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ടി. കെ. സുമ.

Advertisment

publive-image

കോവിഡ് 19 മൂലം തീവ്രമായ അസുഖം ബാധിച്ചവരും മരണം സംഭവിച്ചവരും ധാരാളമുണ്ട്. ഈ ഘട്ടത്തിലെ കോവിഡ് അതിതീവ്രതയുള്ളതാണ്. വൈറസ് വളരെ വേഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും. രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ജാഗ്രതയും കരുതലും കൈവിടരുത്.

നിലവിൽ മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന അവസ്ഥയിലാണീ വൈറസ്. പകർന്നു കഴിഞ്ഞാൽ അതിതീവ്രമായി ശ്വാസകോശത്തിലെ ഓക്സിജന്റെ അളവ് താഴുക, ന്യൂമോണിയ ബാധിക്കുക തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എല്ലാവരുടെയും ധാരണയാണ് ചെറുപ്പക്കാരെ അസുഖം ബാധിക്കില്ലെന്നത്. പ്രായമായവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും മാത്രമേ കോവിഡ് 19 പിടിപെടൂ എന്ന ധാരണ തെറ്റാണ്. പ്രായഭേദമില്ലാതെ എല്ലാവരെയും വൈറസ് ബാധിക്കും. 30 വയസ്സിൽ താഴെയുള്ള ഒരുപാടു പേർക്ക് ഇതിനോടകം ഗുരുതരമായ അസുഖം പിടിപെട്ടിട്ടുണ്ട്. മരണം സംഭവിക്കുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം വളരെ വലുതാണ്.

ജനിതകമാറ്റം വന്ന വൈറസ് തീവ്രമായ രോഗവസ്ഥയാണ് പടർത്തുന്നത്. ഗുരുതരമായ ശ്വാസകോശ രോഗം, ന്യുമോണിയ തുടങ്ങി മരുന്നുകൾ പോലും ഫലപ്രദമാകാതെ മരണത്തിലേക്ക് എത്തുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ പോയ്ക്കോണ്ടിരിക്കുന്നത്.

ചിലർ രോഗബാധിതനായാലും വീടുകളിൽ നിന്നും ആശുപത്രിയിലേക്ക് പോകാൻ മടിക്കുന്നുണ്ട്. പെട്ടെന്നു അസുഖം മൂർച്ചിക്കുന്ന അവസ്ഥയിലും ആളുകൾ മരണത്തിലേക്ക് എത്തിപെടുകയാണ്. പൂർണ്ണ ആരോഗ്യത്തിലുള്ളവരെ പോലും കോവിഡ് 19 ഗുരുതര അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.

വൈറസിന്റെ പകർച്ച വളരെ വേഗത്തിലാണ്. പുറത്തേക്ക് പോയ ആളിൽ നിന്നും കുടുംബത്തിലേക്കും അവിടെ നിന്നും പലരിലേക്കും അതിവേഗമാണ് വൈറസ് പടരുന്നത്. ഒരു വർഷത്തിലേറെയായി സർക്കാരും, ആരോഗ്യ പ്രവർത്തകരും, വിവിധ സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ ഈ വൈറസിന് പിന്നാലെയാണ്. സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടും കണ്മുന്നിൽ ആളുകൾ മരിക്കുന്ന അവസ്ഥ കണ്ട് മാനസികമായും ശാരീരികമായും തളരുന്ന അവസ്ഥയിലാണ് ഓരോ ആരോഗ്യപ്രവർത്തകനും. ആളുകൾ സുരക്ഷ മാർഗ്ഗങ്ങൾ കൃത്യമായി സ്വീകരിച്ചിരുന്നെങ്കിൽ രോഗികളുടെ എണ്ണതിൽ ഇത്ര വർദ്ധനവ് ഉണ്ടാകില്ലായിരുന്നു.

covid 19 kerala
Advertisment