കൊച്ചി: കോവിഡ് കാലത്തെ പ്രതിസന്ധികളെ തുടര്‍ന്ന് കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. ഇതിനകം സംസ്ഥാനത്ത് 20000ലേറെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതായി ഒൗദ്യോഗിക കണക്കുകളിലുള്ളത്. ഇതിന്റെ മൂന്നിരട്ടിയിലേറെ വരും യഥാര്‍ത്ഥ കണക്ക്.
പൂട്ടിയ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പിന് നല്‍കിയ അപേക്ഷകളുടെ കണക്കനുസരിച്ചാണ് 20000 എന്ന എണ്ണം കണക്കാക്കിയത്. കഴിഞ്ഞ 2020 ഏപ്രില്‍ മുതലുള്ള കണക്കാണിത്. ഇതിലേറെയും ഹോട്ടലുകളാണ്.
ഇതിന്റെ മൂന്നിരട്ടി ചെറുകിട സ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് പലരെയും ഗുരുതമായി ബാധിച്ചത്. ഇതിലേറെയും ഹോട്ടലുകളാണെന്നതാണ് കണക്ക് വ്യക്തമാക്കുന്നത്.
12000ലേറെ ഹോട്ടലുകളാണ് ഇതിനകം പൂട്ടിയത്. വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളാണ് ഇവയിലേറെയും. ഈ ഇടത്തരം ഹോട്ടലുകള്‍ക്ക് പുറമെയാണ് പല ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വന്നത്.
വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങള്‍, ചെറുകിട ജൂവലറികള്‍, മാളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാന്‍ഡഡ് വസ്ത്രശാലകള്‍, കരകൗശലവില്‍പ്പനനശാലകള്‍ എന്നിവയും അടച്ചുപൂട്ടിക്കഴിഞ്ഞു. നിരവധിപ്പേരാണ് ഇതോടെ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നത്. എന്നിട്ടും ഇതൊന്നും കാണാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
സ്വകാര്യ ബസുകള്‍ പലതും ജി-ഫോം നല്‍കി സര്‍വീസ് അവസാനിപ്പിച്ച് കയറ്റിയിട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കൊപ്പം ഡീസല്‍ വിലക്കയറ്റവും സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ നട്ടം തിരിയുന്നത്.
ഈ പ്രതിസന്ധികള്‍ തുടരുമ്പോഴും അടച്ചുപൂട്ടലും നിയന്ത്രണങ്ങളും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തുടര്‍ച്ചയായ 72 ദിവസവും കേരളം അടച്ചുപൂട്ടിയിട്ടും രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം തുടരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.