തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
കൊവിഡ് പ്രതിരോധത്തിനായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിക്കും. ഒാരോ പ്രദേശങ്ങളിലെ നിയന്ത്രിത മേഖല തയാറാക്കാനും പൊലീസ് സംഘമുണ്ടാകും. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാകും പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കുക.
നിയന്ത്രിത മേഖലയിൽ അടച്ചിടൽ കർശനമായി നടപ്പാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ഡിജിപി നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രിത മേഖലയ്ക്ക് പുറത്തും പൊലീസ് കർശന പരിശോധന നടത്തും.
എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. ബസ് സ്റ്റാൻഡുകളിലും ചന്തകളിലും ആൾക്കൂട്ടം അനുവദിക്കില്ല. വിവാഹ വീടുകൾ, മരണ വീടുകൾ എന്നിവ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കും.
പച്ചക്കറി,മത്സ്യ മാർക്കറ്റുകൾ, തുറമുഖം എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തും. ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും.