കുവൈറ്റ്: കുവൈറ്റില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന .വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതരാണ് മുന്നറിയിപ്പ് നല്‍കുന്നത്.
34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരുവാനും, മറ്റു രാജ്യങ്ങൾ വഴി എത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആശുപത്രികളിൽ നിന്നുള്ള പി.സി.ആർ. സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്താനും മന്ത്രി സഭയിൽ തീരുമാനമായിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ കാലാവധി 14ദിവസത്തിൽ നിന്ന് 7ദിവസമായി ചുരുക്കാനുള്ള നിർദ്ദേശം തള്ളിയതും രാജ്യത്തെ നിലവിലെ ആരോഗ്യ അവസ്ഥ പരിഗണിച്ചു കൊണ്ടാണ്.
ആരോഗ്യ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ രാജ്യ നിവാസികൾ പ്രകടിപ്പിക്കുന്ന അലംഭാവമാണു വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്നതിനു തടസ്സമായി നിൽക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന കൂടിച്ചേരലുകളും വീടുകളിൽ വെച്ച് നടത്തുന്ന വിരുന്നു പരിപാടികളും യഥേഷ്ടം തുടരുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രമായി 8 പേരാണു വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. തീവ്ര പരിചരണ രോഗികളുടെ എണ്ണം 90 വരെ കുറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം ഇത് 125 ആയി വർദ്ധിച്ചിരിക്കുകയാണ്.