ഡൽഹി: കൊവിഡ് 19 രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോള്‍ കോവിഡ് മുക്തരായവരിൽ അസാധാരണമായ ആരോഗ്യ പ്രശ്നങ്ങൾ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മെട്രോ നഗരങ്ങളിൽ ഹെർപ്പസ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ ഉയരുകയാണ്.
രോഗപ്രതിരോധ ശേഷിയിലെ ചില മാറ്റങ്ങൾ കാരണം സുഖം പ്രാപിച്ച ചില രോഗികൾക്ക് ഹെർപ്പസ് ബാധയുണ്ടെന്ന് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ചർമ്മരോഗവിദഗ്ദ്ധൻ ഡോ. ഡി.എം മഹാജൻ പറഞ്ഞു.
കോവിഡ് രോഗികൾക്കിടയിൽ മുടിയും നഖവുമായി ബന്ധപ്പെട്ട രോഗങ്ങളും പ്രകടമാകുന്നുണ്ടെന്നും ഇത് അവരുടെ പ്രതിരോധശേഷി ദുർബലമായതിനാലാണെന്നും ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. സോനാലി കോഹ്‌ലി വെളിപ്പെടുത്തി.
കോവിഡ് -19 ൽ നിന്ന് കരകയറിയ നിരവധി പേർ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചിലരുടെ നഖങ്ങൾ തവിട്ടു നിറമാകുന്നുണ്ട്. കോവിഡിന് ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഡോക്ടർമാരെ സമീപിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം.
മാത്രമല്ല, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് ബാധിച്ചവരിൽ ശ്രവണ വൈകല്യത്തിനും രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്കും വരെ കാരണമാകുന്നുണ്ടെന്നും ഡോക്ടർമാർ സംശയിക്കുന്നു.