പാലക്കാട്: ഭക്ഷണത്തൊടൊപ്പം ഇറച്ചിയും മീനും കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. അനങ്ങനടിയിലാണ് സംഭവം. സ്വകാര്യ ബസില്‍ കയറി വീട്ടിലെത്തിയ യുവാവിനെ തിരിച്ചയക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും കലിപൂണ്ട് വീടിനു നേരെ യുവാവ് കല്ലേറ് നടത്തി.
ഒടുവില്‍ പകല്‍ മുഴുവന്‍ നാടുചുറ്റി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തിരിച്ചെത്തുകയും ചെയ്തു. പഞ്ചായത്ത് അധികൃതരും പൊലീസും ആരോഗ്യ പ്രവർത്തകരും ഇടപെട്ട് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകിട്ടു ജില്ലാ ആശുപത്രിയിൽനിന്നു മുങ്ങിയ യുവാവ് പാലക്കാട്ടുനിന്ന് ഓട്ടോറിക്ഷയിൽ രാത്രി ക്വാറന്റീൻ കേന്ദ്രത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. ക്വാറന്റീൻ ലംഘനത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയില്ല. അതേസമയം നാൽപത്തിരണ്ടുകാരൻ കഴിയുന്ന ക്വാറന്റീൻ കേന്ദ്രത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.
കഴിഞ്ഞ 18നു സൗദിയിൽ നിന്നെത്തിയ യുവാവിന്റെ സ്രവ സാംപിളാണ് ഇതുവരെ പരിശോധനയ്ക്കു വിടാത്തത്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലും ഇയാളെ ഉൾപ്പെടുത്തിയില്ല. വൈകാതെ സ്രവ സാംപിൾ ശേഖരിച്ചു പിസിആർ ടെസ്റ്റ് തന്നെ ചെയ്യുമെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.