കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്യുഎച്ച്ഒ) മുന്നറിയിപ്പ്. കേസുകളുടെ എണ്ണവും രോഗവ്യാപനതോതും കുറയുന്നത് ആശ്വാസകരമാണെങ്കിലും വിശ്രമിക്കാൻ നേരമായിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ ഹെൽത്ത് എമർജെൻസീസ് പ്രോഗ്രാം ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് പറഞ്ഞു.
വൈറസ് നിയന്ത്രണത്തിലാക്കാൻ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിൽ നിന്ന് സ്ഥിരമായി ലോക്ഡൗണിൽ തുടരേണ്ട സാഹചര്യത്തിലോട്ടുള്ള പോക്ക് തടയണമെന്നും വാൻ കെർഖോവ് ചൂണ്ടിക്കാട്ടി.
ലോകത്താകെ 62.1 ദശലക്ഷം പേർക്കാണ് കോവിഡ്19 ഇതേ വരെ ബാധിച്ചത്. 14.5 ലക്ഷം പേർ രോഗം മൂലം മരണപ്പെട്ടു. കോവിഡിന്റെ അടുത്ത തരംഗത്തെ തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.