തിരുവനന്തപുരം: കൊവിഡിനൊപ്പം അനുബന്ധ രോഗങ്ങൾ ഗുരുതരമായി മരിച്ചവരിൽ പകുതിയിലധികം പേരിലും വില്ലനായത് പ്രമേഹവും, അമിത രക്ത സമ്മർദവും. 10 ശതമാനം ഹൃദ്രോഗികളെന്നും സർക്കാരിന്റെ കണക്കുകൾ.
സംസ്ഥാനത്ത് മൊത്തം കൊവിഡ് കാരണം മരിച്ചവരിൽ ഭൂരിഭാഗവും നേരത്തെ മറ്റസുഖങ്ങളുണ്ടായിരുന്നവരും കൊവിഡ് കാരണം അവ ഗുരുതരമായവരുമാണ്. ഇതിൽ 52 ശതമാനവും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. അനുബന്ധ രോഗം ഗുരുതരമായി മരിച്ചവരിൽ 26 ശതമാനത്തിന് പ്രമേഹവും ബാക്കി 26 ശതമാനത്തിന് അമിത രക്തസമ്മർദം ഉണ്ടായിരുന്നു.
ജില്ലകളിൽ മലപ്പുറത്ത് അനുബന്ധ രോഗങ്ങൾക്കൊപ്പം കൊവിഡ് ഗുരുതരമായി മരിച്ച 1000ൽ 430 പേർക്കും അമിത രക്തസമ്മർദവും 439 പേരിൽ പ്രമേഹവുമുണ്ട്. 178 പേരിലാണ് ഹൃദ്രോഗം. കോഴിക്കോടും സമാന സ്ഥിതിയാണ്.
തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലും തോത് ഇതേ രീതിയിൽ തന്നെയാണ്. ഇവയെല്ലാം വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളാണ്. എന്നാൽ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളിൽ ഈ രോഗങ്ങളുടെ തോത് കുവാണെന്നത് ശ്രദ്ധേയം.