ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം 196 ആയി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
196 പേരിൽ 170 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുടെ ജീവൻ പൊലിയുന്നതിലെ ഉത്കണ്ഠയാണ് ഐഎംഎ പ്രധാനമന്ത്രിയെ അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷയും ഡോക്ടർമാർക്കും കുടുംബത്തിനും ഇൻഷുറൻസും ഉറപ്പാക്കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.
കോവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബത്തിനും ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ രാജൻ ശർമ ചൂണ്ടിക്കാട്ടുന്നു. 3.5 ലക്ഷം ഡോക്ടർമാരെയാണ് ഐഎംഎ പ്രതിനിധീകരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ എല്ലാ ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.
കോവിഡ് പ്രതിരോധത്തിനിടെ മരിച്ചുപോയ ഡോക്ടർമാരുടെ എണ്ണം 196ൽ എത്തിയത് നമ്മൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഐഎംഎ സെക്രട്ടറി ജനറൽ ഡോ ആർ വി അശോകൻ പറഞ്ഞു. ഓരോ ഡോക്ടറുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്റെ സുരക്ഷക്കും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.