വാഷിംഗ്ടണ്‍: കോവിഡ് വൈറസ് വെറും തട്ടിപ്പാണെന്നും യുവാക്കള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്നുമുള്ള വിശ്വാസത്തില്‍ കൊവിഡ് ബാധിതൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു .
യുഎസിൽ 1,35,000 പേരുടെ ജീവനെടുത്ത കൊറോണ വൈറസ് തട്ടിപ്പാണെന്നാണു മുപ്പതുകാരനായ യുവാവ് കരുതിയിരുന്നതെന്നു സാൻ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ജാനേ ആപ്പിൾബി പറഞ്ഞു. യുവാക്കളുടെ ജീവനും വൈറസ് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കുന്നവർ പാർട്ടി നടത്തുന്നതായും ഇവരിൽ ആദ്യം രോഗം ബാധിക്കുന്നവർക്ക് പാരിതോഷികം നല്‍കുന്നതായുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് ഇയാൾ കരുതിയിരുന്നത്. യുവാവായതിനാൽ തനിക്കു വൈറസ് ബാധിക്കില്ലെന്നും അദ്ദേഹം കരുതി. എന്നാൽ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താൻ വലിയൊരു തെറ്റു ചെയ്തെന്ന് യുവാവ് നഴ്സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടർ വ്യക്തമാക്കി.
യുവാക്കൾക്കു രോഗം ബാധിച്ചാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറയുന്നു. അസുഖബാധിതനാണെന്നു ഇവരെ കണ്ടാൽ പെട്ടെന്നു മനസിലാകില്ല. എന്നാൽ അവരുടെ ഓക്സിജൻ ലെവൽ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകും. നിലവിലെ അവസ്ഥ മനസിലാക്കണമെന്നും വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.