രണ്ടു പെണ്മക്കളുണ്ട്. സ്കൂളിൽ പഠിപ്പിക്കാൻ പണമില്ല. ആറ്, നാല് ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ഓണ്‍ലൈൻ ക്ലാസുകൾക്കായി നല്ല മൊബൈൽ വാങ്ങാൻ പണമില്ലായിരുന്നു. വീട്ടുജോലികൾ എടുത്താണു കുടുംബം പോറ്റിയിരുന്നത്. ഭർത്താവിനു സ്ഥിരം ജോലിയുമില്ല. മദ്യപിച്ചെത്തിയാൽ ഉപദ്രവിക്കും. എന്തും സഹിക്കാം. പക്ഷേ മക്കളുടെ പഠനം തുടരണമെന്നാണ് ആഗ്രഹം.'- ഡൽഹിയിലെ ഒരു കോളനിയിൽ ദുരിത ജീവിതം നയിക്കുന്ന പൂനത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒറ്റപ്പെട്ട ജീവിത കഥയല്ലിത്. കേരളത്തിലും ഇത്തരം സ്ത്രീകൾ നിരവധിയാണ്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ദിലീപിനു പറയാനുള്ളതു സമാനമാണ്. മൂന്നു കുട്ടികളെയും പഠിപ്പിക്കണമെന്നു മോഹമുണ്ട്. പക്ഷേ കഴിയുന്നില്ല. രണ്ടിടത്തായി ഓവർടൈം ജോലി ചെയ്ത് 20,000 രൂപ മാസവരുമാനം ഉണ്ടായിരുന്നു. പക്ഷേ, കോവിഡ് കാലത്ത് ഒരു ജോലി നഷ്ടമായി. ശേഷിച്ച ജോലിയിൽ ശന്പളം കുറച്ചു. ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം എത്തുന്നില്ല. കോവിഡ് മഹാമാരിയും നീണ്ട ലോക്ഡൗണുകളും കൂടിയായപ്പോൾ കുട്ടികളുടെ ദുരിതങ്ങളാണു കൂടിയത്.
വിസ്മരിക്കപ്പെടുന്ന വേദന
ഇന്ത്യയിൽ 35 ലക്ഷത്തിലേറെ കുട്ടികളാണു നിലവിൽ സ്കൂളുകൾക്കു പുറത്തുള്ളതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നാലു മാസം മുന്‍പ് ഒൗദ്യോഗിക കണക്കു പുറത്തുവിട്ടിരുന്നു. കോവിഡ് കാലത്ത് സ്കൂൾ പഠനം നിർത്തിയ ആറിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ കണക്കാണിത്. കേന്ദ്രസർക്കാരിന്റെ പ്രബന്ധ് എന്ന ഡേറ്റ പോർട്ടലിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നു കിട്ടിയ വിവരമാണിത്.
തമിഴ്നാട് മുതൽ യുപിയും ബിഹാറും ഗുജറാത്തും ബംഗാളും വരെ 15 സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിൽ 37 ശതമാനം വിദ്യാർഥികൾക്കു കോവിഡ് കാലത്ത് പഠനം മുടങ്ങിയെന്നു മറ്റൊരു പഠന റിപ്പോർട്ടിലുണ്ട്. ഇവരിലെത്ര പേരെ തിരികെ സ്കൂളിലെത്തിക്കുമെന്നതാണു ചോദ്യം. കൂടുതൽ കുട്ടികൾ കൊഴിഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കോ, കേന്ദ്രത്തിനോ ഉത്തരം ഉണ്ടാകില്ല.!
സ്കൂൾ വിദ്യാഭ്യാസം കിട്ടാത്ത 15 കോടി കുട്ടികൾ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അടുത്തിടെ പറഞ്ഞിരുന്നു. രാജ്യത്ത് 35 കോടി വിദ്യാർഥികൾ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. എന്നാൽ 15 കോടി കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം കിട്ടാക്കനിയാണ്. മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന 25 കോടി ആളുകൾ പ്രാഥമിക വിദ്യാഭ്യാസംപോലും കിട്ടാത്തവരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
നൂറു കോടി വാക്സിനെക്കുറിച്ചും അഞ്ചു ലക്ഷം കോടി ഡോളറിന്റെ സന്പദ്ഘടന എന്ന സ്വപ്നത്തെക്കുറിച്ചും വീന്പിളക്കുന്ന സർക്കാർ തന്നെയാണു നാണക്കേടിന്റെ കണക്കും വിളിച്ചു പറയുന്നത്.
വിവേചനങ്ങളുടെ മഹോത്സവം
"ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണത്രേ. ആരുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആണെന്നു ദരിദ്രനാരായണന്മാർക്കും അവരുടെ കുട്ടികൾക്കും മാത്രമറിയില്ല. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്തായതും സർക്കാരിനു പ്രശ്നമല്ല. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ അയൽരാജ്യങ്ങൾ പോലും ഇന്ത്യയേക്കാൾ വളരെ മെച്ചപ്പെട്ട നിലയിലാണ്.
ഇന്ദിരാ ഗാന്ധിയുടെ കാലത്തു ഗരീബി ഘഠാവോ മുദ്രാവാക്യത്തോടെ തുടങ്ങിയ ദാരിദ്ര്യനിർമാജനം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല. ഡിജിറ്റൽ ഇന്ത്യ മുതൽ റിക്കാർഡ് ധാന്യ സംഭരണം വരെ മേനി പറയുന്നതിനിടയിൽ ദരിദ്രരുടെ വിശപ്പകറ്റുന്ന കാര്യം മറന്നതാകും.!
പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പരിധിവിട്ടു വിലകൂട്ടി ജനങ്ങളെ പിഴിയുന്ന തിരക്കിലാണു സർക്കാർ. രാജ്യത്തെ വിദ്യാർഥികളിൽ 17 ശതമാനം പേർ എട്ടാം ക്ലാസിൽ പഠനം മുടങ്ങി സെക്കൻഡറി വിദ്യാഭ്യാസം കിട്ടാതെ സ്കൂൾ വിടാൻ നിർബന്ധിതരാകുന്നു. ഒഡീഷയിലാണു കൂടുതൽ-22 ശതമാനം. കഴിഞ്ഞ ജൂലൈയിൽ കേന്ദ്രം പുറത്തുവിട്ട മറ്റൊരു കണക്കാണിത്.
മുറിവേറ്റ നാടിന്റെ അപമാനം
പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ഇന്ത്യക്ക് അപമാനമാകുന്ന റിപ്പോർട്ടുകളാണു ദിവസവും പുറത്തുവരുന്നത്. വനിതകൾക്കെതിരായ അക്രമങ്ങൾ 46 ശതമാനം കൂടിയെന്നു ദേശീയ വനിതാ കമ്മീഷന്റെ കണക്കുകൾ പറയുന്നു. ഈ വർഷത്തെ ആദ്യ നാലു മാസത്തെ കണക്കാണിത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ (പോസ്കോ) കേസുകളിൽ 99 ശതമാനം ഇരകളും പെണ്‍കുട്ടികളാണെന്നതും നടുക്കേണ്ടതാണ്.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പുതിയ കണക്കനുസസരിച്ച് കോവിഡ് കാലമായിരുന്ന 2020ൽ പോലും രാജ്യത്ത് 28,327 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 28,058ലും ഇരകൾ പെണ്‍കുട്ടികളാണ്. 16നും 18നും ഇടയിലുള്ള 14,092 പേരും 12നും 16നും ഇടയിലുള്ള 10,949 ബാലികമാരും ഇരകളായി.
"സംരക്ഷണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കൊപ്പം വിദ്യാഭ്യാസം, സാമൂഹിക സംരക്ഷണം, ദാരിദ്ര്യം തുടങ്ങിയവയും പെണ്‍കുട്ടിയുടെ ശക്തീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു.’- ചൈൽഡ് റൈറ്റ്സ് ആൻഡ് യു (ക്രൈ) എന്ന സന്നദ്ധ സംഘടനയുടെ നയഗവേഷണ ഡയറക്ടർ പ്രീതി മഹാര പറഞ്ഞു.
ആരും നിർഭയരല്ല
രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ സംഭവത്തിനു ശേഷവും ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല. സാന്പത്തിക ശക്തീകരണം മുതൽ സ്വാതന്ത്ര്യം വരെയുള്ളവയും ഭൂരിപക്ഷം സ്ത്രീകൾക്കും നിഷേധിക്കപ്പെടുന്നു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ പാസാക്കാൻ സ്ത്രീസംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾ ഇനിയും തയാറായിട്ടില്ല.
ഇതിനിടയിലാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 40 ശതമാനം സീറ്റ് കോണ്‍ഗ്രസ് നൽകുമെന്ന പ്രിയങ്ക വദ്രയുടെ പ്രഖ്യാപനം പ്രതീക്ഷയാകുന്നത്. പക്ഷേ, പ്രിയങ്കയുടെ വാഗ്ദാനത്തിനു പിന്നാലെ പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയിലെ 56 പേരിൽ വനിതാ പ്രാതിനിധ്യം അഞ്ചിലൊതുങ്ങി.
സോണിയാ ഗാന്ധിയും പ്രിയങ്ക വദ്രയും ശ്രമിച്ചിട്ടും രാഷ്ട്രീയത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കാൻ കഴിയുന്നില്ലെന്നു വ്യക്തം. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയെയും വനിതാ രാഷ്്ട്രപതിയെയും ലോക്സഭയിലെ വനിതാ സ്പീക്കറെയും സമ്മാനിച്ച കോണ്‍ഗ്രസിലെ സ്ഥിതിയാണിത്.
രാജീവ് ഗാന്ധിയുടെ ചരിത്രപ്രധാനമായ നിയമനിർമാണത്തെ തുടർന്നു ത്രിതല പഞ്ചായത്തുകളിൽ വനിതാ പ്രാതിനിധ്യം പകുതിയാക്കാൻ പാർട്ടികൾ നിർബന്ധിതമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് ആദ്യമായി 40 ശതമാനം സീറ്റുകൾ മമത ബാനർജി നൽകിയിരുന്നുവെന്നു തൃണമൂൽ കോണ്‍ഗ്രസ് പറയുന്നു. എന്നിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികളിലെ പുരുഷകേസരികൾ ജനതയുടെ പകുതിയിലേറെ വരുന്ന വനിതകൾക്ക് അർഹമായ അംഗീകാരം നൽകാൻ തയാറായിട്ടില്ല.
പാസാക്കട്ടെ, വനിതാ ബിൽ
പ്രിയങ്കയുടെ പ്രഖ്യാപനം കേരളത്തിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ ഉടനൊന്നും നടപ്പാക്കാൻ കോണ്‍ഗ്രസിനു കഴിയില്ല. പക്ഷേ, പാർലമെന്റിൽ പൊടിപിടിച്ചു കിടക്കുന്ന 33 ശതമാനം വനിതാ സംവരണ ബിൽ പാസാക്കാൻ സർക്കാരിനുമേൽ സമ്മർദമേറും. രാജ്യസഭയിൽ 2010ൽ വനിതാ ബിൽ പാസാക്കിയതിനു സോണിയ ഗാന്ധിയോടു നന്ദി പറയാം. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും ലോക്സഭയിൽകൂടി വനിതാ സംവരണ ബിൽ പാസാക്കാൻ നരേന്ദ്ര മോദി സർക്കാരും ബിജെപിയും തയാറായിട്ടില്ല.
വനിതാ സംവരണം നടപ്പാക്കാൻ പ്രിയങ്കയുടെ പുതിയ വാഗ്ദാനം വഴിതെളിച്ചെങ്കിൽ അത്രയും നന്ന്. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം കാട്ടാൻ കോണ്‍ഗ്രസിന് ഇത്തരം വിദ്യകളൊന്നും മതിയാകില്ല. പക്ഷേ ജാതി, മത രാഷ്ട്രീയത്തിന്റെ മേൽ ലിംഗ രാഷ്ട്രീയത്തിന്റെ ചാട്ടുളിയാണു വനിതാ സംവരണം. സമർഥവും ആത്മാർഥവുമായി ഉപയോഗിക്കാനായാൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു പോലും സ്ത്രീവോട്ടർമാർ സഹായകമായേക്കാം.
കരുത്താകും നാരീശക്തി
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലും പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യം 14 ശതമാനം മാത്രമാണ്. കേരളം അടക്കം നിയമസഭകളിൽ സ്ത്രീകൾ ഇപ്പോഴും വളരെ കുറവാണ്. പക്ഷേ, സ്ത്രീകൾ ഒരു വോട്ട് ബാങ്കായി ഉയർന്നുവരുകയാണ്. കരസേനയിൽ 39 വനിതകൾക്കു പെർമെനന്റ് കമ്മീഷൻ പദവി ലഭിക്കുന്നതും പുതിയ തുടക്കമാണ്.
ഒരാഴ്ചയ്ക്കകം പുതിയ സർവീസ് പദവി ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി ഇന്നലെ നിർദേശിച്ചു. കോടതികളുടെ ഇത്തരം ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ സ്ത്രീകൾ കൂടുതൽ തഴയപ്പെടുമായിരുന്നു.
വനിതകളെ അവഗണിക്കാൻ ഇനിയാർക്കും കഴിയില്ല. അർഹമായ പദവികൾ പിടിച്ചെടുക്കാനും സുരക്ഷ ഉറപ്പാക്കാനും സ്ത്രീസമൂഹം യോജിച്ചു മുന്നേറാതെ രക്ഷയില്ല. സ്ത്രീകളുടെ സുരക്ഷ, ശക്തീകരണം, സമത്വം തുടങ്ങിയവയ്ക്കു സർക്കാരുകളും പൊതുസമൂഹവും ഇനിയും വളരെയേറെ ചെയ്യാനുണ്ട്. കുടുംബങ്ങൾക്കും പൊതുസമൂഹത്തിനും രാജ്യത്തിനും നാരീശക്തി കരുത്താകട്ടെ.
ജോർജ് കള്ളിവയലിൽ