തിരുവനന്തപുരം: കോവിഡും ലോക്ഡൗണും മൂലം ചെറുകിട വ്യാപാരികളും വ്യവസായികളും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധി നേരിടാൻ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു.
ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു നാളെമുതൽ എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പലിശയുടെ 4 % അടുത്ത 6 മാസത്തേക്കു സർക്കാർ വഹിക്കും. ഒരു ലക്ഷം പേർക്കാകും ഈ ആനുകൂല്യം.
സർക്കാർ ഉടമസ്ഥതയിലുള്ള മുറികളുടെ വാടകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാർജും ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. കെഎഫ്സി 850 കോടി രൂപയുടെയും കെഎസ്എഫ്ഇ 300 കോടി രൂപയുടെയും ഇളവുകൾ നൽകും.
2 മാസത്തെ ക്ഷേമപെൻഷന് 1700 കോടി രൂപയും ഓണത്തിനുള്ള ഭക്ഷ്യക്കിറ്റിന് 526 കോടിയും ഉൾപ്പെടെയാണു പാക്കേജ്. കോവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സാമ്പത്തിക പാക്കേജ് ആണിത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനമെങ്ങും വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണു പുതിയ പ്രഖ്യാപനം.