തിരുവനന്തപുരം: തിരുവനന്തപുരം സബ് ജയിലിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വെഞ്ഞാറമൂട് സ്വദേശിയായ 40 വയസുകാരനാണ് രോഗം കണ്ടെത്തിയത്. ഇയാളുടെ മെയ് 11 മുതൽ 24 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. പാപ്പനംകോട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള മിക്ക ആളുകളെയും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിൽ മദ്യം കടത്തിയതിനെ തുടർന്ന് മെയ് 22 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ ഉൾപ്പെടെ 32 പൊലീസുകാർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം രണ്ട് ക്രിമിനൽ കേസ് പ്രതികൾക്ക് കൂടി തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്തും കണ്ണൂരിലും റിമാൻഡിലുള്ള പ്രതികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 14 ജില്ലകളിലും റിമാൻഡ് തടവുകാർക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി. നേരിട്ട് ജയിൽ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. സർക്കാർ-സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളുമാണ് ഇതിനായി ഒരുക്കിയത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇനി ജയിലിൽ പ്രവേശിപ്പിക്കുകയുള്ളു.