ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിലും റഷ്യയിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. ആഗസ്റ്റിനുശേഷം ഫ്രാൻസിൽ കഴിഞ്ഞദിവസം റിക്കാർഡ് 13,215 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസം 9000 ത്തിലധികം പേരാണ് രോഗബാധിതരാകുന്നത്.
ബ്രിട്ടനിൽ 4322 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ അവിടുത്തെ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
സ്‌പെയിനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച 276 പേർ രോഗബാധിതരാകുകയും 19 പേർ മരിക്കുകയും ചെയ്തതിനെത്തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുന്നു.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ കോവിഡ് ബാധിതർ വർദ്ധിക്കുന്നതും റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക്ക് അഞ്ച് സ്വീകരിച്ച 7 പേരിൽ പാർശ്വഫലങ്ങൾ ദൃശ്യമായതും അവർക്ക് പുതിയ തലവേദനയായി മാറി.
അമേരിക്ക കഴിഞ്ഞാൽ ( 69,55,092) ഏറ്റവും കൂടുതൽ രോഗബാധിതർ ഇന്ത്യയിലാണ് (53,92,666) തൊട്ടുപിന്നിൽ ബ്രസീൽ 45,03,002). മരണനിരക്കിൽ അമേരിക്കയും (2,03,565) ബ്രസീലും (1,36,035) കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് (86,699)