ന്യൂഡല്‍ഹി : കൊവിഡ് രോഗം സ്ഥിരീകരിച്ച് ക്വാറൻ്റൈനിലിരിക്കുന്നവരുടെ വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി. വീടിന് മുന്നിൽ നോട്ടീസ് പതിപ്പിക്കുക വഴി കൊവിഡ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.
അതേസമയം കൊവിഡ് രോഗികളുടെ വീടിന് മുന്നിൽ നോട്ടീസ് പതിപ്പിക്കണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നോട്ടീസ് പതിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ വരുന്നവർക്ക് കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നൽകുക മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.