ചെന്നൈ: ചെന്നൈയിൽ മരിച്ച അമ്പത്തിരണ്ടുകാരൻ്റെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്കരിച്ചതായി പരാതി. മരിച്ച ആളുടെ ഭാര്യയ്ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് പാലക്കാട് കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈയിൽ ചായക്കട നടത്തിയിരുന്ന വ്യക്തി മെയ് 22 നാണ് മരിച്ചത്. മൃതദേഹം അന്ന് തന്നെ പാലക്കാട് എത്തിച്ചു എലവഞ്ചേരിയിലെ ശ്മശാനത്തിൽ സംസ്‌കാരം നടത്തിയിരുന്നു. വാളയാർ വഴി ആംബുലൻസിലാണ് മൃതദേഹം എത്തിച്ചത്. ഭാര്യയും മകനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. എന്നാൽ ചെന്നൈയിൽ നിന്നും മൃതദേഹം കൊണ്ട് വരുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.
ബന്ധുവീട്ടിൽ വെച്ചാണ് മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ചെന്നൈയിൽ നിന്നും തിരികെ എത്തിയശേഷം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നില്ല എന്നാണ് സൂചന. ഇവർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് ശ്‌മശാനം അടച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള 16 പേരെ ക്വാറന്റൈനിലാക്കി.
മൃതദേഹം അനുമതി കൂടാതെ നാട്ടിലെത്തിച്ചതും കൊവിഡ് പരിശോധന കൂടാതെ സംസ്‌കരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും വന്നവർ ക്വാറന്റൈൻ പാലിക്കാതിരുന്നതും ഗുരുതര വീഴ്ച്ചയായി കണക്കാക്കുന്നു.