ബെയ്‌ജിങ്: കോവിഡ് പ്രതിരോധത്തിനായി ജൂലൈ മുതൽ ചൈനയിൽ വാക്സീൻ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടർ ഷെങ് സോങ്‌വേ പറഞ്ഞു. ജൂലൈ 22നാണ് വാക്സീന് അനുമതി നൽകിയത്.
ചൈനീസ് സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ ‘ഡയലോഗ്’ എന്ന പരിപാടിയിലായിരുന്നു നിർണായക വെളിപ്പെടുത്തൽ. മുൻനിര മെഡിക്കൽ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ക്ലിനിക്കുകളിലെ മെഡിക്കൽ ജീവനക്കാർ, കസ്റ്റംസ്, അതിർത്തി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് വാക്സീൻ സ്വീകരിക്കാൻ അർഹതയെന്ന് ഷെങ് സോങ്‌വേ വ്യക്തമാക്കി.
സിനോഫാർമിന്റെ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് (സിഎൻബിജി) വാക്സീൻ വികസിപ്പിച്ചത്. യുഎഇ, പെറു, മൊറോക്കോ, അർജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സീന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ.
ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ നാഷനൽ ഹെൽത്ത് കമ്മിഷൻ വാക്സീന്റെ അടിയന്തര ഉപയോഗത്തിനായി അപേക്ഷ സമർപ്പിക്കുകയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന്റെ അംഗീകാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്യും.