മുംബൈ: പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയ മുസ്ലിം പണ്ഡിതർ. ബുധനാഴ്ച മുംബൈയിൽ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയിരിക്കുന്ന വാക്സിൻ ഹറാം അല്ലെങ്കിൽ മുസ്ലിങ്ങൾക്ക് വിലക്കപ്പെട്ടതാണെന്ന് പണ്ഡിതരുടെ ചർച്ചയിൽ തീരുമാനിച്ചു. കോവിഡ് -19 നെതിരായ വാക്‌സിനിൽ പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇസ്ലാമിക് നിയമങ്ങളെ പരാമർശിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ചു ചേർത്തത്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിൽ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവർ തീരുമാനിച്ചു.
'പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് ചൈനീസ് വാക്സിൻ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്സിൻ അനുവദിക്കാൻ കഴിയില്ല' - യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി - ജനറൽ സയീദ് നൂറി പറഞ്ഞു.
'പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടത് ആണ്. അതുകൊണ്ട് ഇസ്ലാമിക നിയമം അനുസരിച്ച് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഉപയോഗിച്ചുള്ള വാക്സിൻ ഒരു രോഗത്തിന് എതിരെയുമുള്ള ചികിത്സയായും വർത്തിക്കില്ല' - ഖാസി-ഇ-മുംബൈ ഹസ്രത്ത് മുഫ്തി മെഹ്മൂദ് അക്തറിന്റെ തീരുമാനം വായിച്ച് നൂറി പറഞ്ഞു. ഇന്ത്യയിൽ ഉണ്ടാക്കിയതോ ഉപയോഗിക്കാൻ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സർക്കാർ മുസ്ലിം പണ്ഡിതർക്ക് നൽകണമെന്നും നൂറി പറഞ്ഞു.